എറണാകുളം: കൊച്ചിയിൽ കുടി വെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. കുടിവെള്ള വിതരണ പദ്ധതിയുടെ ചർച്ചക്കായെത്തിയ സൂയസ് കമ്പനിയുടെ നേതാക്കൾ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. കേരള വാട്ടർ അതോറിറ്റിയുമായി ചർച്ചക്കെത്തിയവരാണ് ഇടതുപക്ഷ യൂണിയനുകളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിയത്.
സൂയസ് എന്ന കമ്പനി സ്വകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് മോഡൽ ഉണ്ടാക്കുമെന്ന് ആരോപിച്ചാണ് ഇടതുപക്ഷ യൂണിയനുകളുടെ പ്രതിഷേധം. സിഐടിയു, എഐടിയുസി യൂണിയനുകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സൂയസ് ഇന്ത്യയുടെ മൂന്ന് പ്രതിനിധികൾ എറണാകുളം വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ചർച്ചയ്ക്കായി കഴിഞ്ഞ ദിവസം എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
കൊച്ചി പോലൊരു നഗരത്തിൽ മുഴുവൻ സമയവും ജലവിതരണം ലഭിക്കാത്ത അവസ്ഥകൾ വരാറുണ്ട്. ഇത് മറികടക്കാനാണ് സ്വകാര്യ കമ്പനിക്ക് ഏൽപ്പിക്കുന്നതെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ജലവിതരണ ശൃംഖലയുടെ മേൽനോട്ടവും പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതും ഉൾപ്പെടെ ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.