എറണാകുളം: ശക്തമായ മഴയെ തുടർന്ന് കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷം. നാല് മണിക്ക് ആരംഭിച്ച മഴ മൂന്ന് മണിക്കൂറിലേറെ ശക്തമായി പെയ്തതോടെ കൊച്ചിയുടെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിലായി. രവിപുരത്ത് മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി നിറഞ്ഞു. വൈറ്റില, കുണ്ടന്നൂർ, ദേശീയപാത, ഇടപ്പള്ളി, എസ്ആർഎം റോഡ്, ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡ്, ഇൻഫോപാർക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എംജി റോഡ്, കടവന്ത്ര സൗത്ത്, ചിറ്റൂർ റോഡ് എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം ദുഷ്കരമായി. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും ദുരിതത്തിലായത്. കളമശേരി മൂലേപാടത്തെ ഒട്ടേറെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ ഫലം കണ്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ ഒറ്റ മഴയിൽ വെള്ളത്തിലായ കൊച്ചി നഗരം.
തൃശൂർ
കാനകളും വലിയ തോടുകളും കോർപ്പറേഷൻ വൃത്തിയാക്കാത്തതിനെ തുടർന്ന് തൃശൂർ നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലെല്ലാം വെള്ളം കയറി. സ്വരാജ് റൗണ്ടും പാട്ടുരായ്ക്കലും വെള്ളത്തിലാണ്. ജൂബിലി മിഷൻ ആശുപത്രി റോഡിലും അശ്വനി ഹോസ്പിറ്റലിലും വെള്ളം കയറിയതോടെ രോഗികളും ദുരിതത്തിലായി. ഇതിനിടെ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. നഗരത്തിലെ കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ വെളളക്കെട്ടിൽ ഒലിച്ചു പോയി.
കോഴിക്കോട്
കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിലായി. നാദാപുരം തൂണേരിയിൽ സൂപ്പർമാർക്കറ്റിന്റെ മതിൽ ഇടിഞ്ഞു വീണെങ്കിലും ആർക്കും പരുക്കില്ല. ഗതാഗതം തടസ്സപ്പെട്ടു. പന്തീരാങ്കാവിൽ ഇടിമിന്നലിൽ വീടിന് തീപിടിച്ചു. മണക്കടവ് സ്വദേശി ജനാർദ്ദനന്റെ വീടിനാണ് തീപിടിച്ചത്. പ്രധാന രേഖകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു. അഗ്നി ശ്മനസേന എത്തിയാണ് തീ അണച്ചത്.
ആലപ്പുഴ
ശക്തമായ മഴയിൽ ദേശീയ പാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറി. ഇരുചക്രവാഹനങ്ങൾ വെള്ളം നിറഞ്ഞ് നിൽക്കുന്ന കുഴികളിൽ അകപ്പെട്ടതോടെ ഗതാഗത കുരുക്കുമുണ്ടായി.