ന്യൂഡൽഹി: സൗദി രാജാവിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജാവ് ശ്വാസകോശ വീക്കം, കടുത്ത പനി, സന്ധി വേദന എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ഇത്.
Deeply concerned about the reports of the health of His Majesty @KingSalman bin Abdulaziz of the Kingdom of Saudi Arabia. I join the people of India in wishing him a speedy and full recovery.
— Narendra Modi (@narendramodi) May 22, 2024
വീക്കം ശമിക്കുന്നതുവരെ 88-കാരനായ രാജാവിന് ആൻ്റിബയോട്ടിക്കുകൾ നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രാജാവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 20ന് ആരംഭിക്കാനിരുന്ന കിരീടാവകാശി മുഹമ്മദിന്റെ ജപ്പാൻ സന്ദർശനം മാറ്റിവച്ചതായി ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി അറിയിച്ചു.
സൗദി രാഷ്ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്റെ 25 മക്കളിൽ ഒരാളായി 1935 ഡിസംബർ 31-ന് റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്റെ ജനനം. 19-ാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. രണ്ടു തവണയായി 48 വർഷം റിയാദ് ഗവർണർ പദവി അലങ്കരിച്ചു. 2011-ൽ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടു. 2015-ൽ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോൾ, സൽമാൻ സൗദി അറേബ്യയുടെ രാജാവായി നിയമിതനായി