ന്യൂഡൽഹി: ജൂൺ നാലിന് ബിജെപി വീണ്ടും അധികാരത്തിലെത്തുമ്പോൾ ഓഹരി വിപണിയും റെക്കോർഡ് നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 10 വർഷത്തെ ബിജെപി സർക്കാരിന്റെ കൃത്യവും സുശക്തവുമായ നയങ്ങൾ രാജ്യത്തെ സ്റ്റോക്ക് മാർക്കറ്റിലും പ്രതിഫലിക്കുന്നുണ്ട്. പത്ത് വർഷം കൊണ്ട് സെൻസെക്സ് 25,000 പോയിൻറിൽ നിന്ന് 75,000 ഉയർന്നുവെന്ന് ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
മൂന്നാം തവണയും എൻഡിഎ സർക്കാർ രൂപീകരിക്കുന്നതോടെ ഓഹരി വിപണിയും പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിക്ഷേപകർക്ക് സർക്കാരിൽ ആത്മവിശ്വാസമുണ്ട്. ഞങ്ങൾ അധികാരത്തിലെത്തുമ്പോൾ സെൻസെക്സ് 25000 പോയിൻ്റായിരുന്നു. ഇന്നത് 75000 പോയിൻ്റിൽ എത്തി നിൽക്കുന്നു. ഒപ്പം വിപണിമൂല്യം 5 ട്രില്യൺ ഡോളർ പിന്നിടുകയും ചെയ്തു, ഇതെല്ലാം സാമ്പത്തിക രംഗത്തെ നാഴികക്കല്ലുകളാണ്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2.3 കോടിയിൽ നിന്ന് 15 കോടിയായി ഉയർന്നതും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടാക്കാട്ടി. 2014ൽ ഒരു കോടിയുണ്ടായിരുന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഇന്ന് 4.5 കോടിയായി വർദ്ധിച്ചു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പൗരൻമാർക്കുണ്ടാകുന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഇത്തരം മാറ്റങ്ങൾ.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിപണി അനുകൂല പരിഷ്കാരങ്ങളെക്കുറിച്ച് നിക്ഷേപകർക്ക് നന്നായി അറിയാം. കൃത്യമായ ആസൂത്രണത്തൊടെയുള്ള പരിഷ്കാരങ്ങളാണ് ശക്തവും സുതാര്യവുമായ സാമ്പത്തിക ആവാസവ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചത്. ഇത് ഓഹരി വിപണിയിലെ സാധാരണക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിപ്പിക്കാൻ കാരണമായതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.