ലക്നൗ: ഇൻഡി മുന്നണിയെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ ഭൂരിപക്ഷം നേടിയാൽ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന് അമിത് ഷാ ചോദിച്ചു. പലച്ചരക്ക് കടയല്ല, 140 കോടി ജനങ്ങളുള്ള മഹത്തായ രാജ്യമാണ് ഭാരതമെന്ന് അദ്ദേഹം തുറന്നടിച്ചു. പട്ടികജാതി, പട്ടികവർഗക്കാരുടെ സംവരണം കവർന്നെടുക്കാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. ഉത്തർപ്രദേശിലെ ഡൊമാരിയഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രതിപക്ഷ പാർട്ടികൾ എല്ലാം കൂടി ഇൻഡി സഖ്യം രൂപീകരിച്ച് മുന്നോട്ട് പോകുന്നു. എന്നാൽ, രാഹുലിനോട് എനിക്കൊരു ചോദ്യമുണ്ട്. നിങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി? ശരദ് പവാറിനോ ലാലു യാദവിനോ ഉദ്ധവ് താക്കറെക്കോ പ്രധാനമന്ത്രിയാകാൻ കഴിയുമോ? ആരാണ് ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രിയെന്ന് ഒരു മാദ്ധ്യമപ്രവർത്തകൻ അവരോട് ചോദിച്ചു. അപ്പോൾ അവരുടെ ഒരു നേതാവ് പറഞ്ഞു, അവർ അഞ്ച് വർഷത്തേക്ക് മാറിമാറി പ്രധാനമന്ത്രിയാകുമെന്ന്. രാഹുലേ, ഇത് പലചരക്ക് കടയല്ല.140 കോടി ജനങ്ങളുള്ള മഹത്തായ രാജ്യമാണ്”.
“മതത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഒരു സംവരണം ഉണ്ടാകില്ല. പട്ടികജാതി, പട്ടികവർഗ ജാതിക്കാരുടെ സംവരണം കവർന്നെടുക്കാനാണ് ഇൻഡി മുന്നണിയുടെ ശ്രമം. ബംഗാൾ സർക്കാർ 180 മുസ്ലീം വിഭാഗങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയും നമ്മുടെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണാവകാശം അവർക്ക് നൽകുകയും ചെയ്തു. നമ്മുടെ ഭരണഘടന മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നില്ല. അതിനാൽ ബംഗാൾ സർക്കാർ നൽകിയ എല്ലാ ഒബിസി സംവരണങ്ങളും ഹൈക്കോടതി നിരസിച്ചു”- അമിത് ഷാ പറഞ്ഞു.