കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയ തൃണമൂൽ ഗുണ്ടകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നന്ദിഗ്രാം ഉൾപ്പെടുന്ന താംലൂക്ക് മണ്ഡലത്തിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഇതിനിടെയാണ് അക്രമം ഉണ്ടായത്.
കഴിഞ്ഞ ദിവസമാണ് സോനചുര സ്വദേശിനിയും ബിജെപി പ്രവർത്തകയുമായ രതിബാല കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനത്തിലെത്തിയ സംഘം ബിജെപി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ രതിബാല കൊല്ലപ്പെട്ടു. സംഭവ സമയത്ത് രതിബാലയോടൊപ്പം ഉണ്ടായിരുന്ന ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു.
പരിക്കേറ്റ ഏഴ് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. അക്രമത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകരാണെന്ന് ഉറപ്പുണ്ടെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മേഘനാഥ് പോൾ പ്രതികരിച്ചു. ബിജെപി പ്രവർത്തകരുടെ പ്രതിഷേധം പലയിടത്തും പൊലീസുമായുളള ബലപ്രയോഗത്തിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കണക്കിലെടുത്ത് ഇത് പിൻവലിക്കുകയായിരുന്നു.
പൊലീസിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും സുരക്ഷയ്ക്കായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.