ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി സ്വാതി മാലിവാൾ. ദേശീയ വാർത്താ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാലിവാൾ താൻ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. സംഭവദിവസമായ മെയ് 13-ന് നടന്ന കാര്യങ്ങളാണ് മാലിവാൾ വിവരിക്കുന്നത്.
‘മുഖ്യമന്ത്രിയെ കാണാനെത്തിയ എന്നെ ബൈഭവ് കുമാർ എട്ട് തവണ മർദ്ദിച്ചു. നിരവധി തവണ എന്നെ ചവിട്ടി. ഇത്രയും അതിക്രമം നടക്കുമ്പോൾ കെജ്രിവാൾ സ്ഥലത്തുണ്ടായിരുന്നു. ആരുടെയെങ്കിലും ഒത്താശയോടെയാണോ ബൈഭവ് ആക്രമിച്ചതെന്ന് അറിയില്ല. ആരെങ്കിലും നിർദേശിച്ചിട്ടാണോ ഇത് ചെയ്തതെന്ന് അന്വേഷിക്കുകയാണ്’.
‘ഞാൻ ഡ്രോയിംഗ് റൂമിൽ മുഖ്യമന്ത്രിയെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ബൈഭവ് ഉടൻ തന്നെ എന്റെ അടുത്തേക്ക് വരികയും യാതൊരു കാരണവുമില്ലാതെ എന്നെ മർദ്ദിക്കുകയും ചെയ്തു. നിലത്തുവീണ എന്നെ ബൈഭവ് ഒരുപാട് തവണ ചവിട്ടി. ഞാൻ ഉച്ചത്തിൽ നിലവിളിച്ചു. പക്ഷേ ആരും കേട്ടില്ല. എന്താണെന്ന് ചോദിക്കാൻ പോലും ആരും മുതിർന്നില്ല. സഹായിക്കാനും ആരും വന്നില്ല’.
‘സംഭവം പുറത്തുപറയാൻ എനിക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. എന്റെ കരിയറിനെ കുറിച്ച് ഞാൻ ചിന്തിച്ചില്ല. എന്നും സത്യത്തിനോടൊപ്പം നിൽക്കുക എന്ന് മാത്രമാണ് ഞാൻ കരുതിയിരുന്നത്. നീതിയ്ക്ക് വേണ്ടി പോരാടാൻ തന്നെയാണ് എന്നും എന്റെ തീരുമാനം’.
മാലിവാളിന്റെ പരാതിയെ തുടർന്ന് ബൈഭവ് കുമാറിനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബൈഭവ്. കെജ്രിവാളിന്റെ വസതിയിലെ മുഴുവൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.