ചെന്നൈ: കോയമ്പത്തൂർ ഭാരതീയർ സർകലാശാല ക്യാമ്പസിൽ കാട്ടാന ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ മരിച്ചു. കോയമ്പത്തൂർ സ്വദേശി ഷൺമുഖനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
വനാതിർത്തിയ്ക്ക് സമീപത്താണ് ഭാരതീയർ സർവകലാശാല ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കാട്ടാന ഇറങ്ങുന്നത് പതിവാണ്. കാട്ടാനക്കൂട്ടം ആദ്യം വന്നപ്പോൾ വനംവകുപ്പ് സ്ഥലത്തെത്തി ആനകളെ കാട്ടിലേക്ക് തുരത്തിയിരുന്നു. വനംവകുപ്പ് തിരികെ പോയതിന് പിന്നാലെ വീണ്ടും എത്തിയ കാട്ടാനകളെ ഷൺമുഖൻ തുരത്തിയോടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാട്ടാന ഷൺമുഖനെ ആക്രമിച്ചത്.
ക്യാമ്പസിലുണ്ടായിരുന്ന റിട്ട. പ്രാെഫസർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൺമുഖൻ തത്ക്ഷണം മരിച്ചു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.