കൊല്ലം: തന്നെ തിരിച്ചറിഞ്ഞില്ലെന്ന കാരണം പറഞ്ഞു വിദ്യാർത്ഥിയെ മർദ്ദിച്ച ഗുണ്ട അറസ്റ്റിൽ. ചിതറ ബൗണ്ടർമുക്കിൽ താമസിക്കുന്ന കൊട്ടിയം ഷിജുവിനെയാണ് (48) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17-നായിരുന്നു സംഭവം.
മൂന്നുമുക്ക് സജീർ മൻസിൽ മുസമ്മലിന് (18) ആണ് മർദനമേറ്റത്. കൊല്ലത്ത് കോച്ചിംഗ് ക്ലാസിന് പോയ മുസമ്മിൽ സ്വകാര്യ ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു . ബൗണ്ടർമുക്കിൽ വച്ച് ബസ് ബ്രേക്ക് ഡൗണായി.
വിദ്യാർത്ഥികളും യാത്രക്കാരും ബസിൽ നിന്ന് ഇറങ്ങി റോഡിൽ നിന്നു. അതുവഴി സ്കൂട്ടറിൽ എത്തിയ ഷിജു എല്ലാവരോടും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ‘നിനക്ക് മാറാൻ ബുദ്ധിമുട്ട് ഉണ്ടോടാ’ എന്നും ‘ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ’ എന്നും ചോദിച്ചു മുസമ്മലിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ കുത്തിപ്പിടിക്കുകയുമായിരുന്നു . ബസിനോട് ചേർത്ത് വച്ച് പൊക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
മുസമ്മൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തേടിയിരുന്നു. മുസമ്മലിന്റെ കർണപടം തകരുകയും ആന്തരിക രക്തസ്രാവം ഉണ്ടായി തലച്ചോറിനു മാരകമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.