തിരുവനന്തപുരം: ബാറുടമകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന വാർത്തകളിൽ സർക്കാരിനെയും പാർട്ടിയെയും രക്ഷപെടുത്താൻ രംഗത്തിറങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫിന്റെ ആവർത്തനമല്ല, എൽഡിഎഫിന്റേതെന്നും പണപ്പിരിവ് നടത്തുന്നുവെന്നത് വ്യാജ പ്രചരണമാണെന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മദ്യ ഉപഭോഗം വർദ്ധിക്കുകയല്ല, കുറയുകയാണ് ചെയ്യുന്നത്. വിദേശ നിർമിത മദ്യത്തിന്റെ വിൽപ്പനയും കുറഞ്ഞുകൊണ്ടിരിക്കുന്നു. സർക്കാരിന്റെ മദ്യ വരുമാനത്തിന്റെ പങ്ക് കുറയുകയാണ് ചെയ്യുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. മദ്യനയത്തിൽ സർക്കാരോ പാർട്ടിയോ ചർച്ച തുടങ്ങിയിട്ടില്ല. മന്ത്രി രാജിവെക്കേണ്ടതിന്റെ ഒരു ആവശ്യവുമില്ല. ചർച്ചകൾക്ക് മുമ്പ് പണം പിരിക്കുമെന്ന ആരോപണവും ശരിയല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കോഴ ആരോപണത്തിൽ ന്യായീകരണവുമായി മന്ത്രി ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. ഇടതുമുന്നണിയിൽ ആർക്കും കോഴ ആവശ്യമില്ലെന്നും ആരും അത്തരത്തിൽ പണം വാങ്ങില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വാദം.
സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം നടക്കുന്നുവെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമായി ഒരാൾ 2.5 ലക്ഷം രൂപ നൽകണമെന്ന് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റായ അനിമോൻ ജില്ലയിലെ അംഗങ്ങളോട് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശമാണ് പുറത്തായത്. സംസ്ഥാന പ്രസിഡന്റ് വി. സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പണപ്പിരിവ് എന്നാണ് അനിമോൻ പറയുന്നത്.