തിരുവനന്തപുരം: ബാർകോഴ വിവാദത്തിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചു നൽകണമെന്ന് ബാറുകളുടെ സംഘടനാ നേതാവ് നിർദേശിക്കുന്ന ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. ഇതോടെയാണ് ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എംബി രാജേഷ് ഡിജിപിക്ക് പരാതി നൽകിയത്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡിജിപി അറിയിച്ചു. അന്വേഷണ രീതി എങ്ങനെ വേണമെന്ന് ക്രൈംബ്രാഞ്ച് ഡിജിപിക്ക് തീരുമാനിക്കാം.
പണപ്പിരിവ് നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സന്ദേശത്തിൽ പ്രചരിക്കുന്നതെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പരിശോധിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിലുള്ള ശബ്ദ സന്ദേശം ഗൂഢാലോചന നടത്തി പുറത്തുവിട്ടതാണെന്നും ഇതിനെതിരെ ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷണം നടത്തണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം വർദ്ധിപ്പിക്കാനും ഓരോ ബാറുടമകളും 2.5 ലക്ഷം രൂപ നൽകണമെന്ന് പറയുന്ന ശബ്ദ സന്ദേശമായിരുന്നു പുറത്തുവന്നത്. സർക്കാരുമായി ബന്ധപ്പെട്ട് നമ്മൾ കൊടുക്കേണ്ടത് കൊടുക്കണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഡ്രൈ ഡേ ഒഴിവാക്കണമെന്ന ചർച്ചകൾ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് കോഴ ആരോപണവും ഉയർന്നത്.
ബാർ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ സുനിൽ കുമാറിന്റെ നിർദേശ പ്രകാരമാണ് പിരിവുകൾ നടത്തുന്നതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഇടുക്കി ജില്ലാ പ്രസിഡന്റാണ് സന്ദേശം പുറത്തുവിട്ടത്. ശബ്ദ സന്ദേശം പുറത്തു വന്നതോടെ സംഭവം ഗൗരവമായി കാണുന്നുവെന്നും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നുമായിരുന്നു എംബി രാജേഷിന്റെ പ്രതികരണം.