ന്യൂഡൽഹി: ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ മനോജ് തിവാരി. എല്ലാ ജനങ്ങളും ഇന്ന് സമ്മതിദായക അവകാശം വിനിയോഗിക്കണമെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്ന് ജനങ്ങൾ രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ട് വോട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കാനായാണ് ജനങ്ങൾ പരിശ്രമിക്കുന്നത്. രാജ്യത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന നേതാക്കൾക്ക് ജനങ്ങൾ ഒരിക്കലും വോട്ട് നൽകി അവരുടെ സമയം പാഴാക്കില്ല. അവരുടെ ഓരോ വോട്ടുകളും രാജ്യത്തിന്റെ നന്മയ്ക്കായുള്ളതാണ്, നരേന്ദ്രമോദിക്കായുള്ളതാണ്.”- മനോജ് തിവാരി പറഞ്ഞു.
പ്രതിപക്ഷ സ്ഥാനാർത്ഥി കനയ്യ കുമാറിന്റെ പ്രസ്താവനയ്ക്കെതിരെയും മനോജ് തിവാരി തുറന്നടിച്ചു. ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചതിലൂടെ കനയ്യ കുമാറിന്റെ യഥാർത്ഥ മുഖമാണ് പുറംലോകം മനസിലാക്കിയത്. നമ്മുടെ സൈന്യത്തെ തകർക്കണമെന്ന് കരുതുന്നവർ ഓരോ വീടുകളിലും ഭീകരരെ വളർത്താനാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരത്തിലുള്ള നേതാക്കളെ ജനങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും രാജ്യം ബിജെപിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.