ആദിമ മനുഷ്യവിഭാഗമാണ് പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന നിയാൻഡർത്താൽ. ഈ മനുഷ്യ വിഭാഗം 1,20,000 വർഷങ്ങൾക്കു മുമ്പുവരെ ജീവിച്ചിരുന്നു. നിയാൻഡർത്താൽ മനുഷ്യരിൽ കൂടിയാണ് ആൾക്കുരങ്ങിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമമുണ്ടായതെന്നാണ് നരവംശശാസ്ത്രജ്ഞന്മാർ കരുതുന്നത്. നിയാൻഡർത്താൽ മനുഷ്യരുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ ഇന്നും നടക്കുന്നുണ്ട്. ഇപ്പോൾ പുതിയ ഒരു കണ്ടെത്തലിന് പിന്നാലെയാണ് ശാസ്ത്രലോകം.
നിയാൻഡർത്താൽ മനുഷ്യൻ വൈറസുകളാൽ വലഞ്ഞിരുന്നതായും യുഗങ്ങളിലൂടെ കാര്യമായ പരിണാമം ഇന്നത്തെ മനുഷ്യരിൽ ഉണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ ശരീരത്തിൽ ഇപ്പോഴും സമാനമായ വൈറസുകൾ ഉണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. മനുഷ്യരിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നിയാൻഡർത്താൽ മനുഷ്യരുടെ ശരീരത്തിൽ ഉണ്ടായിരുന്ന വൈറസുകൾ ഇപ്പോഴും അതേ ലക്ഷണങ്ങളോടെ ഉണ്ട്. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും നമ്മെ രോഗികളാക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ബ്രസീലിലെ ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ഇന്ന് മനുഷ്യശരീരത്തിൽ കാണപ്പെടുന്ന മൂന്ന് വൈറസുകളുടെ ആദ്യ രൂപം നിയാൻഡർത്താൽ മനുഷ്യരിൽ ഉണ്ടായിരുന്നു. 31,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരിൽ ഉണ്ടായിരുന്ന സമാനമായ വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. അഡെനോവൈറസ്, ഹെർപ്പസ് വൈറസ് , അല്ലെങ്കിൽ പാപ്പിലോമ വൈറസ് എന്നിവയ്‌ക്ക് സമാനമായ ഒരു വൈറസ് ആയിരിക്കാം ഇതെന്നാണ് കണ്ടെത്തൽ.
റഷ്യയിലെ പർവതനിരകളിലെ ചാഗിർസ്കായ ഗുഹയിൽ നിന്നും സാവോ പോളോയിലെ ഫെഡറൽ യൂണിവേഴ്‌സിറ്റിയിലെ മാർസെലോ ബ്രിയോൺസ് രണ്ട് പുരുഷന്മാരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു. അവയിൽ വൈറസുകളായി കണക്കാക്കപ്പെടുന്ന സീക്വൻസുകൾ കണ്ടെത്തി. ഇന്ന് മനുഷ്യരിൽ സാധാരണയായി കാണപ്പെടുന്ന ഹെർപ്പസ് വൈറസ് ഇതിൽ ഉൾപ്പെടുന്നു. സമീപകാല ഗവേഷണമനുസരിച്ച്, 50,000 വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ വൈറസുകൾ ഇന്നത്തെ മനുഷ്യന്റെ ശരീരത്തിൽ ഇപ്പോഴും ഉണ്ട്.