പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് റോഡും പാലവും വെള്ളത്തിനടിയിലായതോടെ വെള്ളക്കെട്ടിലൂടെ മൃതദേഹം ചുമന്ന് വീട്ടിലെത്തിച്ച് ബന്ധുക്കൾ. ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസിന്റെ മൃതദേഹമാണ് വെള്ളക്കെട്ടിലൂടെ കൊണ്ടുപോയത്. തിരുവല്ല ചാലക്കുഴിയിലാണ് സംഭവം.
വ്യാഴാഴ്ചയാണ് ജോസഫ് മാർക്കോസ് മരിച്ചത്. രണ്ട് ദിവസമായി മോർച്ചറിയിലായിരുന്നു മൃതദേഹം. തുടർന്ന് സംസ്കാരത്തിനെത്തിക്കുന്നതിനായി നാട്ടുകാർ ചേർന്ന് താത്കാലിക പാലം നിർമ്മിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് റോഡും പാലവും വെള്ളത്തിനടിയിൽ മുങ്ങുകയായിരുന്നു. ഇതോടെയാണ് വെളളക്കെട്ടിലൂടെ മൃതദേഹം എടുത്തുകൊണ്ട് വീട്ടിലെത്തിക്കേണ്ട സ്ഥിതിയിലെത്തിയത്.
പൊതുവെ താഴ്ന്ന പ്രദേശങ്ങളാണ് ചാലക്കുഴി മേഖലയിലുള്ളത്. മഴ ചെറുതായി പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടാറുണ്ടെന്നും അധികൃതർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു.