ലക്നൗ: മോഷ്ടിക്കാൻ കയറിയ വീട്ടിൽ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർപ്രദേശിലെ ലക്നൗവിൽ ആണ് സംഭവം. മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ എയർ കണ്ടീഷണർ ശ്രദ്ധയിൽപെട്ട കള്ളൻ പിന്നൊന്നും ആലോചിക്കാൻ നിന്നില്ല. എസി ഓണാക്കി തലയിണയുമായി നിലത്ത് കിടന്നു. ആവശ്യത്തിലധികം മദ്യപിച്ചിരുന്നതിനാൽ ഉറങ്ങാൻ അധിക സമയം വേണ്ടി വന്നില്ല.
ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ലക്‌നൗവിലെ ഇന്ദിരാനഗറിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു കള്ളൻ കയറിയത്. വാരണാസിയിൽ ജോലി ചെയ്തിരുന്ന ഡോ. സുനിൽ പാണ്ഡെയുടെ വീടായിരുന്നു ഇത്. അദ്ദേഹം സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. ആളില്ലെന്ന് കണ്ടതോടെ മുൻവശത്തെ ഗേറ്റ് തുറന്ന് കള്ളൻ വീടിനുള്ളിൽ കടക്കുകയായിരുന്നു. തുടർന്നാണ് ഹാളിലെ എസി ഓണാക്കി ഉറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട അയൽവാസികൾ സുനിൽ പാണ്ഡയെ വിവരമറിയിച്ചു. എന്നാൽ ഉടൻ സ്ഥലത്തെത്താൻ കഴിയാത്തതിനാൽ ഇയാൾ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് വീടിനുള്ളിലെത്തി പരിശോധിച്ചപ്പോഴാണ് എ സിയുടെ തണുപ്പിൽ ഒരു കയ്യിൽ മൊബൈൽ ഫോൺ പിടിച്ച് സുഖമായി കിടന്നുറങ്ങുന്ന കള്ളനെ കാണുന്നത്. ഇവർ ഇയാളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയതാണെകിലും കള്ളൻ എസിയുടെ തണുപ്പിൽ ഉറങ്ങിപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.















