ന്യൂഡൽഹി: നിയുക്ത എൻഡിഎ എംപിമാരുടെ യോഗം പാർലമെന്റ് മന്ദിരത്തിൽ ഇന്ന് ചേരും. രാവിലെ 11 മണിക്ക് സെൻട്രൽ ഹാളിൽ നടക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.എംപിമാർ നരേന്ദ്രമോദിയെ മൂന്നാം തവണയും തങ്ങളുടെ നേതാവായി തെരഞ്ഞെടുക്കുന്നതിന് പിന്നാലെ രാഷ്ട്രപതിയെ സന്ദർശിച്ച് മന്ത്രിസഭയുണ്ടാക്കാൻ നേതാക്കൾ അവകാശവാദമുന്നയിക്കും. എംപിമാർക്ക് പുറമെ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗവും ഇന്ന് നടക്കും.
സർക്കാർ രൂപീകരണത്തിനായി ബിജെപിക്ക് ശക്തമായ പിന്തുണ നേരത്തെ ഘടകകക്ഷികൾ നൽകിയിരുന്നു. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു, ലോക് ജനശക്തി പാർട്ടി (എൽജെപി) പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, സിക്കിം ക്രാന്തികാരി മോർച്ച നോതാവ് പ്രേം സിംഗ് തമാംഗ് എന്നിവരാണ് പിന്തുണയറിച്ചത്. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. നേരത്തെ നാളെ നടക്കുമെന്നായിരുന്നു സൂചന.
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ഇന്ത്യയിലെത്തും. ഇരുനേതാക്കളെയും പ്രധാനമന്ത്രി നേരിട്ട് വിളിച്ചാണ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.