അന്യഗ്രഹ ജീവികൾ, പറക്കും തളിക എന്നൊക്കെ പറഞ്ഞാൽ ഭൂരിഭാഗം പേരും വിശ്വസിച്ചെന്നരിക്കില്ല. നമുക്കിടയിൽ അന്യഗ്രഹജീവികൾ ഉണ്ടെന്ന് പറഞ്ഞാൽ ചിലപ്പോൾ സിനിമക്കഥയോ അല്ലെങ്കിൽ വെറും ‘തള്ളാണെന്നൊക്കെ’ പറഞ്ഞേക്കാം. എന്നാൽ സംഭവം ഉള്ളതാണെന്നാണ് ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.
അഗ്നിപർവ്വത മേഖലയിലും സമുദ്ര മേഖലകളിലും അന്യഗ്രഹജീവികൾ താമസിക്കുന്നുണ്ടാകാമെന്നാണ് സർവകലാശാലയിലെ ഫിലോസഫി ആൻ്റ് കോസ്മോളജി നടത്തിയ പഠനത്തിൽ പറയുന്നത്. ഹാർവാഡിലെ ടിം ലോമസ്, ബ്രെൻഡൻ കേസ് എന്നീ ഗവേഷകരും മൊണ്ടാന സാങ്കേതിക സർവകലാശാലയിലെ മൈക്കൽ പോളുമാണ് ഈ പഠനത്തിന് പിന്നിൽ.
‘ക്രിപ്റ്റോടെറസ്ട്രിയൽ’ എന്ന ഗൂഢവാദ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്. അന്യഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ വിഹരിക്കുന്നുവെന്നും അവ മനുഷ്യനെ അനുകരിച്ചാണ് കഴിയുന്നതെന്നും ഈ സങ്കൽപം പറഞ്ഞുവയ്ക്കുന്നു. ഭൂമിയുടെ ഗതിയെ തന്നെ ഇവയ്ക്ക് ആവശ്യമുള്ള തരത്തിൽ മാറ്റുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പോലും ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഇത്തരത്തിൽ മനുഷ്യനെ കബളിപ്പിച്ച് കഴിയുന്ന ഈ അന്യഗ്രഹജീവികളെ സന്ദർശിക്കാനെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിലുള്ള പറക്കു തളികകളെന്നും പഠനത്തിൽ പറയുന്നു.
ആദിമകാലത്ത് ഇവ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നും പ്രകൃതി ദുരന്തങ്ങളാണ് ഇവയുടെ നാശത്തിന് വഴിവച്ചതെന്നും ഹാർവാർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇവ പൂർണമായും നശിച്ചിട്ടില്ലെന്നും അഗ്നിപർവതങ്ങളിലും സമുദ്രത്തിലും ചിലത് താമസിക്കുന്നുണ്ടെങ്കിൽ മറ്റ് ചില അന്യഗ്രഹജീവികൾ ഉരഗങ്ങൾക്കും മറ്റ് ജീവികൾക്കും സമാനമാണെന്നും വിലയിരുത്തപ്പെടുന്നു.
യുഎഫ്ഒയുടെ സാന്നിധ്യം കൂടുതലുള്ള മെക്സികോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതം, യുഎസിലെ ശസ്ത പർവതം തുടങ്ങിയവ ഇവരുടെ താവളങ്ങളാണ്. ഇവിടങ്ങളിൽ അന്യഗ്രഹജീവികൾ വിഹരിക്കുന്നത് കൊണ്ടാകാം കൂടുതൽ പറക്കുംതളികയുടെ സാന്നിധ്യമുള്ളതെന്നാണ് പഠനത്തിൽ പറയുന്നത്. ഹാർവാഡ് സർവ്വകലാശാല തയ്യാറാക്കിയ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ്. ഗവേഷണ പ്രബന്ധം വായിക്കാം..