ന്യൂഡൽഹി: നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനും ക്രൂ അംഗങ്ങൾക്കും തലവേദനയായി പുതിയ വെല്ലുവിളി. ബഹിരാകാശനിലയത്തിൽ ഒളിഞ്ഞിരിക്കുന്ന സൂപ്പർബഗ്ഗാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ററോബാക്ടർ ബഗാൻഡൻസിസ് (Enterobacter bugandensis) എന്ന മൾട്ടി-ഡ്രഗ് റെസിസ്റ്റൻ്റ് ബാക്ടീരിയയെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ പരിതസ്ഥിതിയിൽ പരിവർത്തനം സംഭവിച്ച് കൂടുതൽ ശക്തി പ്രാപിച്ച ഈ ബാക്ടീരിയ ശ്വസന വ്യവസ്ഥയെയാണ് ബാധിക്കുന്നത്. ഇവയെ സൂപ്പർ ബഗ്ഗുകൾ എന്നും സ്പെയ്സ് ബഗ്ഗുകൾ എന്നും വിളിക്കാറുണ്ട്. സ്പെയ്സ് ബഗ്ഗുകൾ ഭൂമിക്ക് പുറത്തുള്ള ജീവനുകളല്ല മറിച്ച് ബഹിരാകാശ നിലയത്തിൽ യാത്രികർക്കൊപ്പം ഒളിച്ച് കടക്കുന്ന ബഗ്ഗുകളാണ്.
ജൂൺ ആറിനാണ് പുതിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിതാ വില്യംസും സഹയാത്രികയായ ബാരി യൂജിൻ ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഭൂമിയോടടുത്ത ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ ഒരാഴ്ച ചിലവഴിച്ച ശേഷമായിരിക്കും ഭൂമിയിലേക്ക് മടങ്ങുക. മറ്റ് ഏഴ് ക്രൂ അംഗങ്ങൾ വളരെക്കാലമായി ഇവിടെയുണ്ട്.
എന്നാൽ കഴിഞ്ഞ 24 വർഷമായി ബഹിരാകാശ നിലയത്തിൽ
പരിവർത്തനങ്ങൾക്ക് വിധേയമായി കൂടുതൽ ശക്തരായി മാറിയ ബഗ്ഗുകൾ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇവിടെ നിന്നും ശേഖരിച്ച ബാക്റ്റീരിയയുടെ സാമ്പിളുകൾ ശാസ്ത്രജ്ഞർ പരിശോധനയ്ക്കും പഠനങ്ങൾക്കും വിധേയമാക്കിയിട്ടുണ്ട്. ഭൂമിയിലെ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയ ബഗ്ഗുകൾക്ക് ജനിതകപരമായി വളരെയധികം പരിവർത്തനം സംഭവിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.