ദക്ഷിണാഫ്രിക്കയെ കരുത്തുകാട്ടി അടിയറവ് പറയിപ്പിക്കാമെന്ന നേപ്പാളിന്റെ സ്വപ്നം അവസാന സമയം പൊലിഞ്ഞു. പ്രതീക്ഷ നൽകിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഒരു റൺസിനാണ് നേപ്പാൾ കീഴടങ്ങിയത്. തബ്രൈസ് ഷംസിയാണ് നേപ്പാളിന്റെ സ്വപ്നങ്ങൾക്ക് സ്വപ്നങ്ങൾക്ക് മേൽ അവസാന നിമിഷം കരിനിഴൽ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ കേവലം 115 റൺസിന് നേപ്പാൾ ഒതുക്കുകയായിരുന്നു.സ്കോർ നേപ്പാൾ: 114/6; ദക്ഷിണാഫ്രിക്ക 115
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നേപ്പാൾ ബൗളർമാർക്ക് മുന്നിൽ വിറയ്ക്കുന്നതാണ് കണ്ടത്. 49 പന്തിൽ ഒരു സിക്സും അഞ്ച് ബൗണ്ടറിയും ഉൾപ്പെടെ 43 റൺസെടുത്ത റീസ ഹെൻഡ്രിക്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. എയ്ഡൻ മാർക്രം (15), ട്രിസ്റ്റൺ സ്റ്റബ്സ് (27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് താരങ്ങൾ. വമ്പനടിക്കാരായ പലർക്കും ക്രീസിൽ അധികനേരം നിലയുറപ്പിക്കാൻ സാധിച്ചില്ല. നേപ്പാളിനായി കുശാൽ ബൂർട്ടൽ നാല് വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 19 റൺസാണ് താരം വഴങ്ങിയത്. ദിപേന്ദ്ര സിംഗ് ഐറേ മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ നേപ്പാളിനായി ഓപ്പണർ ഭൂർട്ടൽ കരുതലോടെയാണ് ആരംഭിച്ചത്. ആസിഫ് ഷെയ്ക്കിനെയും കൂട്ടുപിടിച്ച് താരം പതിയെ ഇന്നിംഗ്സ് ചലിപ്പിച്ചു. എന്നാൽ വിഫലമായിരുന്നു ഫലം. 13 റൺസുമായി താരം മടങ്ങി.
ആസിഫ് ഷെയ്ക്ക് ക്രീസിലുറച്ച് ദക്ഷിണാഫ്രിക്കയ്ക്ക് തലവേദന സൃഷ്ടിച്ചു. ഒപ്പം നാലാമനായി അനിൽ ഷായും തിളങ്ങിയതോടെ നേപ്പാൾ വിജയ പ്രതീക്ഷ കണ്ടെത്തി. 24 പന്തുകളിൽ 27 റൺസാണ് അനിൽ ഷാ മത്സരത്തിൽ നേടിയത്. അവസാനം 3 ഓവറുകളിൽ 18 റൺസ് ആയിരുന്നു നേപ്പാളിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ദിപേന്ദ്ര സിംഗിനെ(6) പുറത്താക്കി തബ്രിസ് ഷംസി ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ 42 റൺസുമായി ആസിഫ് ഷെയ്ഖും മടങ്ങിയതോടെ നേപ്പാൾ അപകടം മണത്തു.
അവസാന ഓവറിൽ 8 റൺസായിരുന്നു നേപ്പാളിന് വേണ്ടിയിരുന്നത്. ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി ലൈൻ കടന്നതോടെ നേപ്പാളിന്റെ വിജയലക്ഷ്യം 3 പന്തുകളിൽ 4 റൺസായി. അടുത്ത പന്തിൽ ഗുൽസൺ 2 റൺസ് കൂടി നേടിയതോടെ നേപ്പാൾ വിജയത്തീരത്തെത്തി. അവസാന പന്തിൽ ജയിക്കാൻ 2 റൺസ് വേണമെന്നിരിക്കെ റൺഔട്ടിലൂടെ ഹെന്റിച്ച് ക്ലാസൻ ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചു. ഷംസി 19 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.