ടി20 ലോകകപ്പിൽ ദയനീയമായി പുറത്തായതിന് പിന്നാലെ പാകിസ്താൻ ടീമിലെ ഗ്രൂപ്പിസവും പടലപിണക്കവും തമ്മിലടിയും പുറത്തുവരുന്നു. ബാബർ അസം ക്യാപ്റ്റനായതിന് പിന്നാലെ ടീമിൽ ഒത്തിണക്കമില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. മുതിർന്ന താരങ്ങൾ പരസ്പരം മിണ്ടാറില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഷഹീൻ അഫ്രീദിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതിലുള്ള വിഷമവും ഇക്കാര്യത്തിൽ ബാബർ അസം പിന്തുണയ്ക്കാത്തതിലുള്ള ദേഷ്യവുമുണ്ട്. മൊഹമ്മദ് റിസ്വാന് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിലുള്ള വിഷമത്തിലാണ്.
ഇവരുടെ മൂന്നുപേരുടെയും നേതൃത്വത്തിൽ പാകിസ്താൻ ടീമിൽ മൂന്ന് ഗ്രൂപ്പുണ്ടെന്നാണ് റിപ്പോർട്ട്. മുൻ താരങ്ങളായ മുഹമ്മദ് ആമീറിന്റെയും ഇമാദ് വസീമിന്റെയും തിരിച്ചുവരവും കല്ലുകടിയായി. ഇരുവരും ഫ്രാഞ്ചൈസി നിലവാരത്തിൽ മാത്രമാണ് ക്രിക്കറ്റ് കളിച്ചിരുന്നത്.അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല.
ഗ്രൂപ്പ്തലവന്മാർ തമ്മിൽ സംസാരിക്കാതിരുന്നതോടെ പ്രശ്നങ്ങൾ തീർക്കാൻ ചിലർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇക്കാര്യങ്ങളെല്ലാം പിസിബി തലവൻ മൊഹ്സിൻ നഖ്വിക്ക് അറിയാമെന്ന് പിസിബിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വലം കൈ വഹാബ് റിയാസ് ഇക്കാര്യങ്ങൾ അറിയിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ചെയർമാൻ ടീമിലെ എല്ലാവരെയും വിളിച്ച് ചേർത്ത് രണ്ടു മീറ്റിംഗുകൾ നടത്തി. പടലപിണക്കങ്ങൾ മാറ്റിവിച്ച് ലോകകപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു. പ്രശ്നങ്ങളെല്ലാം പിന്നീട് പരിഹരിക്കാമെന്ന് പറഞ്ഞു. എന്നാൽ ഒന്നും നടന്നില്ല–ഉദ്യോഗസ്ഥൻ പറഞ്ഞു.