ബെംഗലൂരു: മൂന്നരവയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. ബെംഗലൂരുവിലാണ് സംഭവം. ഓട്ടിസം ബാധിച്ച മകളെയാണ് യുവതികൊലപ്പെടുത്തിയത്.
ഇരട്ട പെൺകുട്ടികളുടെ അമ്മയാണ് യുവതി. ഇരുവരും ഓട്ടിസം ബാധിച്ചവരാണ്. ഒരാൾക്ക് നേരിയതോതിലും മറ്റേയാൾക്ക് കടുത്ത ഓട്ടിസം ബാധയുമായിരുന്നു. നേരിയതോതിൽ ഓട്ടിസം ബാധിച്ച പെൺകുട്ടിക്ക് ഒരു പ്രീ സ്കൂളിൽ പ്രവേശനം ലഭിച്ചിരുന്നു. കടുത്ത ഓട്ടിസം ബാധിതയായ മകൾ എങ്ങനെ ജീവിക്കുമെന്ന ചിന്തയാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബെംഗലൂരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു.
മകളെ കൊലപ്പെടുത്തിയ ശേഷം ഇവർ സുബ്രഹ്മണ്യ നഗർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മകളുടെ അവസ്ഥയിൽ വിഷാദത്തിലായിരുന്നുവെന്നും കഴിഞ്ഞ ദിവസം കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.