മുംബൈ: സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരൻ മരിച്ചു. മുംബൈ ചെമ്പൂരിലുള്ള മഹുൽ ഗ്രാമത്തിലാണ് സംഭവം. സ്വിമ്മിംഗ് പൂളിൽ അനധികൃതമായി സ്ഥാപിച്ച മോട്ടോറിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടമുണ്ടായതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സമീപത്തെ ഹോട്ടലുടമയാണ് ഇത്തരത്തിൽ സ്വിമ്മിംഗ് പൂളിൽ മോട്ടോർ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിദ്യാർത്ഥിയുടെ മരണത്തിൽ ഹോട്ടൽ ഉടമകളായ അനന്ദ് മഹുൽക്കർ, ദയാറാം മഹുൽക്കർ, ഹരിറാം മഹുൽക്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഈ മാസം 18 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിലായിരിക്കുമെന്നും അതിന് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുകയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.