റോം: ഭാരതം നേതൃത്വം നൽകുന്ന നിർദ്ദിഷ്ട ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് സാമ്പത്തിക ഇടനാഴിക്ക് (IMEC) പിന്തുണ പ്രഖ്യാപിച്ച് ഇറ്റലിയിൽ നടന്ന ത്രിദിന ജി 7 ഉച്ചകോടി സമാപിച്ചു. യൂറോപ്യൻ യൂണിയൻ ഗ്ലോബൽ ഗേറ്റ് വേ, ലൊബിറ്റോ ഇടനാഴി, ഗ്രേറ്റ് ഗ്രീൻ വോൾ ഇനിഷ്യേറ്റീവ് തുടങ്ങിയവയ്ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, സംരംഭങ്ങൾ, സാമ്പത്തിക ഇടനാഴികൾ എന്നിവയ്ക്ക് വികസിത രാജ്യങ്ങളുടെ പൂർണ പിന്തുണയാണ് ജി 7 രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യ, സൗദി അറേബ്യ, യൂറോപ്പ്, യുഎസ് എന്നിവ ഉൾപ്പെടുന്ന റോഡ്, റെയിൽ, സമുദ്ര ഗതാഗത ശൃംഖലയാണ് ഐഎംഇസി. ചൈനയുടെ ആഗോള ചരക്ക് ഗതാഗത, വ്യാപാര സംരംഭമായ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിക്ക് ബദലായി കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ചൈനയെ ദ്രോഹിക്കാനോ സാമ്പത്തിക വികസനം തടയാനോ ജി 7 അംഗരാജ്യങ്ങൾ ശ്രമിക്കുന്നില്ലെന്നും എന്നാൽ അന്യായമായ നടപടികളിലേക്കും രീതികളിലേക്കും വ്യാപാര മേഖലയെ തള്ളിവിടില്ലെന്നും സമാപന പ്രസ്താവനയിൽ പറയുന്നു. വിപണിയെ സമനിലയിലാക്കാനും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനുമാണ് പിന്തുണയെന്നും പ്രസ്താവന ഊന്നിപ്പറയുന്നു.
ദേശീയ താൽപര്യത്തിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിൽ ചൈനയുടെ പങ്ക് കണക്കിലെടുക്കുമ്പോൾ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സഹകരണം ആവശ്യമാണ്. പൊതു താൽപര്യമുള്ള മേഖലകളിൽ ഇടപെടുന്നത് ചൈന തുടരണമെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും കാലാവസ്ഥ, ജൈവവൈവിധ്യം, മലിനീകരണ പ്രതിസന്ധികൾ എന്നിവ കൈകാര്യം ചെയ്യാനും, അനധികൃത സിന്തറ്റിക് മയക്കുമരുന്ന് കടത്ത് തടയാനും, ആഗോള സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും, ആരോഗ്യരംഗത്തെ പിന്തുണയ്ക്കാനും തങ്ങൾക്കൊപ്പം പ്രവർത്തിക്കണമെന്നും ജി 7 രാജ്യങ്ങൾ ചൈനയോട് ആവശ്യപ്പെട്ടു.
ഏഷ്യ, മധ്യപൂർവ്വ ദേശം, യൂറോപ്പ് എന്നീ മേഖലകളിലെ രാജ്യങ്ങളെ വ്യാപാര രംഗത്ത് ബന്ധിപ്പിക്കാൻ ഐഎംഇസി പദ്ധതിയിടുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ തുറമുഖങ്ങളിൽ നിന്ന് കപ്പൽ മാർഗം ഗൾഫ് രാജ്യങ്ങളിൽ എത്തുന്ന ചരക്കുകൾ, അവിടെ നിർമാണത്തിലിരിക്കുന്ന പുതിയ റെയിൽപാതകളിലൂടെ ഇസ്രായേലിലെ ഹൈഫ തുറമുഖത്ത് എത്തിക്കും. അവിടെ നിന്ന് യൂറേപ്പിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും കുറഞ്ഞ സമയത്തിനുള്ളിൽ എത്തിക്കാൻ സാധിക്കുമെന്നതിനാലാണ് പദ്ധതിയുമായി ഭാരതം മുന്നോട്ട് പോകുന്നത്.