ന്യൂഡൽഹി; പതിനെട്ടം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ സുരേഷ് ഗോപി ഡൽഹിയിലെത്തി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവരുന്നു എന്ന് പറയുന്നത് വലിയ അഭിമാനമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എക്‌സൈറ്റ്‌മെന്റല്ല, വലിയ ഉത്തരവാദിത്വം ഉണ്ട്. അതുതന്നെയാണ് മനസിലുളളതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ടൂറിസം – സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെയും അദ്ദേഹം സന്ദർശിച്ചു. ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും അതിനാണ് സന്ദർശനമെന്നും സുരേഷ് ഗോപി പറഞ്ഞു. അന്ന് രണ്ട് തവണ ശ്രമിച്ചിട്ടും നടന്നില്ല. അദ്ദേഹം വേറെ ഒരുപാട് യോഗങ്ങൾ കഴിഞ്ഞ് എത്തുമ്പോൾ ഞാനും തിരക്കിലാകും അതുകൊണ്ട് സമയം ലഭിച്ചപ്പോൾ കണ്ടതാണെന്നും ഔദ്യോഗിക കൂടിക്കാഴ്ചയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയെ ആശ്ലേഷിച്ചുകൊണ്ടാണ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സ്വീകരിച്ചത്. എയിംസിന്റെ കാര്യത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചെങ്കിലും തന്റെ വകുപ്പല്ലെങ്കിലും അതിന് വേണ്ടി പരിശ്രമം തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. 2015 മുതൽ താൻ ഇതിന് വേണ്ടി ശ്രമിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച മുതൽ ജൂലൈ മൂന്ന് വരെയാണ് പുതിയ ലോക്‌സഭയുടെ ആദ്യ സമ്മേളനം നടക്കുക. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പും വരും ദിവസങ്ങളിൽ നടക്കും. രാജ്യസഭാ സമ്മേളനം 27 നാണ് ആരംഭിക്കുക.















