ഭൂമിയുടെ അകകാമ്പ് രണ്ട് പതിറ്റാണ്ടായി ഉപരിതലത്തേക്കാൾ സാവാധാനമാണ് ഭ്രമണം ചെയ്യുന്നതെന്ന് കണ്ടെത്തൽ. 2010 മുതൽ ഇത് സംഭവിക്കുന്നുണ്ടെന്നും ഇതിന് വ്യക്തമായ തെളിവ് ലഭിച്ചെന്നും നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഇക്കാരണത്താൽ ദിവസത്തിന്റെ ദൈർഘ്യം ഒരു സെക്കൻഡിന്റെ അംശത്തിൽ കൂടുന്നുവെന്നും ഗവേഷകർ കണ്ടെത്തി. വരും കാലങ്ങളിൽ ഇത് തുടർന്നാൽ ദിവസത്തിന്റെ ദൈർഘ്യം 24 മണിക്കൂറിൽ നിന്ന് ഉയർന്നേക്കാമെന്ന് ചുരുക്കം. ഭൂകമ്പങ്ങൾക്ക് കാരണമാകുന്ന തരംഗങ്ങൾ രേഖപ്പെടുത്തി വിശകലനം ചെയ്താണ് അകകാമ്പിലെ ഭ്രമണപഥത്തിലുണ്ടാകുന്ന സാവകാശം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ഭൂമിയുടെ കാന്തിക മണ്ഡലം സൃഷ്ടിക്കുന്ന മർദ്ദനവും, ഗുരുത്വാകർഷണബലം കൊണ്ടുണ്ടാകുന്ന പിടിവലികളുമാണ് ഭൂമിയുടെ അകകാമ്പിന്റെ ഭ്രമണം സാവാധാനത്തിലാകുന്നതിന് പിന്നിലെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം.
തെക്കൻ അറ്റ്ലാൻഡിക് സമുദ്രത്തിലെ ദ്വീപ് സമൂഹമായ സൗത്ത് സാൻവിച്ചിൽ 1991-2023 കാലത്തുണ്ടായ 121 ഭൂമികുലുങ്ങളുടെ തരംഗങ്ങൾ റെക്കോർഡ് ചെയ്തായിരുന്നു പഠനം. വൻ ഭൂകമ്പങ്ങൾ പ്രദേശത്ത് പതിവായതിനാലാണ് ഇവിടുത്തെ വിവരം ശേഖരിച്ചതിന് പിന്നിലെ കാരണം. ഇരുമ്പും നിക്കലും കൊണ്ട് നിർമിതമായ കട്ടിയുള്ള അകകമ്പാണ് ഭൂമിയുടേത്. ലോഹദ്രവത്താൽ നിർമിതമായ പുറക്കാമ്പിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അകകാമ്പും പുറക്കാമ്പും ചേർന്നതാണ് മൂന്നുപാളികളുള്ള ഭൂമിയുടെ ഏറ്റവും ഉള്ളിലെ പാളി. ഭൂവൽക്കവും മാൻ്റിലുമാണ് ഭൂമിയുടെ മറ്റ് രണ്ട് പാളികൾ. ആകെ നാല് പാളികളാണ് ഭൂമിക്കുള്ളത്.