അമ്മയിൽ നിന്ന് രാജിവച്ചതിൽ പശ്ചാത്താപം ഇല്ലെന്ന് നടി പാർവതി തിരുവോത്ത്. താൻ ചെയ്തതെല്ലാം വളരെ ചിന്തിച്ചാണെന്നും നടി പറഞ്ഞു. അതേസമയം ഒരുപാട് പേർക്ക് അമ്മ സംഘടന നല്ലത് ചെയ്യുന്നുണ്ടെന്ന് നടി ഉർവശിയും പ്രതികരിച്ചു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടിമാർ.
“എന്റെ എല്ലാ തീരുമാനങ്ങളും ഞാൻ വളരെയധികം ചിന്തിച്ചും ആലോചിക്കുമാണ് ഞാൻ ചെയ്തിട്ടുള്ളത്. അവരെന്താണ് അത് ചെയ്യാത്തത് എന്നുള്ള ചോദ്യം ഞാൻ നിർത്തി. ഞാനെന്തു ചെയ്യുന്നു എന്ന് മാത്രമാണ് ഞാനിപ്പോൾ നോക്കുന്നുള്ളൂ. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അമ്മയിൽ നിന്ന് രാജിവെച്ചതിൽ എനിക്ക് പശ്ചാത്താപം ഇല്ല. മുന്നോട്ട് പോകുന്നത് മികച്ച കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ കരുതുന്നു. വലിയ മാറ്റം കാണാൻ ആഗ്രഹിക്കുന്നു, അത്രമാത്രം. താണ് ഞാൻ യഥാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നത്. വിമർശനമില്ല ഒരുപരിധിവരെ നല്ലതാണ്. അതുകഴിഞ്ഞാൽ നമ്മൾ ചെയ്തിയിലാണ് ഫോക്കസ് ചെയ്യേണ്ടത്”-പാർവതി പറഞ്ഞു.
“സ്ത്രീകൾക്ക് ലൊക്കേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വേണം എന്നുള്ള കാര്യത്തിനുവേണ്ടി ആദ്യമായി സംസാരിച്ചത് പാർവതിയാണ്. അതിനുവേണ്ടിയാണ് പ്രശ്നം ഉണ്ടാക്കിയത്. ഇന്നത് പുതുമുഖങ്ങളും ചോദിക്കുന്നുണ്ട്. ഞാൻ വർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ വനിതാ കമ്മീഷന്റെ പ്രതിനിധി ഞാനാണ്. എനിക്ക് ധൈര്യമായി ഇടപെടാൻ ഒരു കാരണമുണ്ടായില്ലേ. പലതരത്തിലുള്ള മനുഷ്യർ ഒത്തുചേർന്ന ഒരു സംഘടന ഉണ്ടാക്കുമ്പോൾ വൈവിധ്യമുള്ള പല അഭിപ്രായങ്ങളും വരും. ഇവരെ ഏകോപിച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ കുറച്ചെങ്കിലും നന്മ ഉണ്ടോ എന്ന് നോക്കുകയേ നിവൃർത്തിയുള്ളൂ. ഞാനും ഒരു അംഗം, നല്ല കാര്യം നടത്തുന്നുണ്ടല്ലോ. സിനിമയില്ലാത്തവർക്ക് കൈനീട്ടം കൊടുക്കുന്നുണ്ടല്ലോ, വീടില്ലാത്ത പലർക്കും വീട് വച്ചു കൊടുക്കുന്നുണ്ട്. അതിനൊരു കൂട്ടായ്മയുടെ ആവശ്യമുണ്ട്, നന്നായി പോകട്ടെ”-ഉർവശിയും പ്രതികരിച്ചു.