രായ്പൂർ: നാരായൺപൂർ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ സൈനികനെ സന്ദർശിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. വയറിന് വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികനെ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. കൈലാഷ് നെതാം, ലഖ്റാം നെതാം എന്നീ സൈനികർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ സൈനികർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും സൈനികനെ കണ്ട ശേഷം മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം നാരായൺപൂരിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. കോൺസ്റ്റബിൾ നിതേഷ് എക്കയാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്.
അബുജ്മദ് വനാതിർത്തിയ്ക്ക് സമീപത്താണ് ആക്രമണമുണ്ടായത്. നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗൺ തുടങ്ങീ നാലു ജില്ലകളിലുള്ള ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.