തിരുവനന്തപുരം: സിപിഎമ്മിനെതിരെയും തോമസ് ഐസക്കിനെതിരെയും തുറന്നടിച്ച് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. സിപിഎമ്മിൽ അപരാധങ്ങൾ ചെയ്യാത്തവർ ഗർഭസ്ഥശിശു മാത്രമേ ഉണ്ടാകാനിടയുള്ളൂവെന്നും തോമസ് ഐസക്ക് ഒരു നിഷ്കളങ്കൻ അല്ലെന്നും ശക്തിധരൻ വിമർശിച്ചു. പാർട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്ന് ഉപദേശിക്കാൻ തോമസ് ഐസക്കിന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. സിപിഎമ്മിനെ പറ്റി തനിക്ക് കൃത്യമായി അറിയാവുന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും ജി ശക്തിധരൻ പറഞ്ഞു.
“സിപിഎമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശുദ്ധീകരണത്തിന് എന്തെങ്കിലും ഫലമുണ്ടാകുമെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. എന്നെയൊരു ദോഷൈകദൃക്ക് എന്ന് ദയവായി മുദ്രയടിക്കരുത് . എനിക്ക് ഈ പാർട്ടിയെ അടിമുടി അറിയാമെന്നത് കൊണ്ടാണ് ഇങ്ങിനെ സംസാരിച്ചു പോകുന്നത്. ആയിരം നാവുള്ള അനന്തന് പോലും വിശദീകരിച്ചു തീർക്കാവുന്നതല്ല ഈ പാർട്ടിയുടെ അപചയം. പാർട്ടിക്ക് വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. തെറ്റുകൾ പറ്റിയിട്ടുണ്ട്. അപരാധങ്ങൾ ചെയ്യാത്തവരിൽ ഗർഭസ്ഥശിശു മാത്രമേ ഉണ്ടാകാനിടയുള്ളൂ. കമ്മ്യുണിസ്റ്റുകാർ മുഴുവൻ, കെട്ടവർ ആണെന്ന് ഞാൻ കരുതുന്നില്ല. മനുഷ്യന് ഒരു ജീവിതമേയുള്ളൂ. ആ ആയുസ്സ് മുഴുവൻ പാർട്ടിയുടെ വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിന് സഖാക്കൾ ഇന്ത്യയിലുണ്ട്.അവരെ നമിക്കുന്നു. അവർക്ക് കമ്മ്യൂണിസം ഒരു ജീവിതവ്രതമാണ് . എന്തിനാണ് അവർ ഇത്ര ഞെരുങ്ങി ആയുഷ്ക്കാലം മുഴുവൻ ജീവിക്കുന്നതെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. അവരുടെ മക്കൾക്കു എന്തുകൊണ്ട് കൂടുതൽ സൗകര്യങ്ങൾ അനുഭവിച്ചുകൂടാ എന്ന്? എന്തിന് ഈ സന്യാസജീവിതം എന്ന് പലരുടെയും വ്രത അനുഷ്ഠാനം പോലുള്ള കമ്മ്യൂണിസം കാണുമ്പോൾ തോന്നിയിട്ടുണ്ട്”.
“ഇങ്ങിനെയൊക്കെ എഴുതുമ്പോൾ ഏറെപ്പേർക്കും എന്നോട് പരമപുച്ഛമായിരിക്കും എന്ന് എനിക്കറിയാം . അവർ കാണുന്ന കമ്മ്യൂണിസം കപടമാണ്. കമ്മ്യൂണിസ്റ്റുകാർ ആദർശനിഷ്ഠയുള്ളവരോ സമൂഹത്തോട് പ്രതിബദ്ധയുള്ളവരോ ആണെന്ന് ഇന്നത്തെ ലോകം വിശ്വസിക്കുന്നില്ല. പക്ഷേ അത്
അർഥസത്യമാണ്; പൂർണ്ണസത്യമതല്ല. ലക്ഷക്കണക്കിന് ആദർശ നിഷ്ഠയുള്ളവർ ഉണ്ട്. ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, ശുദ്ധീകരണത്തിന്റെ ഈ പുകമറ ഉപയോഗിച്ച് തിരുത്തലുകൾക്കതീതമായി പഴയ ശൈലിയും അതേ ജീവിതവുമായി പാർട്ടിയെ വഞ്ചിച്ചു ഇനിയും മുന്നോട്ടുപോകാൻ ചിലർ ആഗ്രഹിക്കുന്നില്ലേ എന്ന സംശയം തികട്ടി വരുന്നത് കൊണ്ടാണ്. കൂടുതൽ പൊളിച്ചു തന്നെ പറയാം. പാർട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണം എന്ന് ഉത്ബോധിപ്പിക്കുന്ന ബുദ്ധിജീവി ഡോ തോമസ് ഐസക്ക് അങ്ങിനെ പറയുമ്പോൾ എനിക്കത് ദഹിക്കുന്നില്ല”.
“ഐസക്ക് അത്ര നിഷ്ക്കളങ്കനാണോ? ഈ പാർട്ടിയിൽ അന്യവർഗ ചിന്തകൾ കടത്തിവിട്ടതിൽ അദ്ദേഹത്തിനോളം പങ്ക് മറ്റ് എത്ര പേർക്കുണ്ട്? എന്ത് സ്വയം വിമർശനമാണ് അദ്ദേഹം നടത്തിയത് ? ഐസക്ക് പാർട്ടിയിൽ താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റിയ ആണുങ്ങളിലും പെണ്ണുങ്ങളിലും എത്ര പേർ അതിനർഹരുണ്ട്? അതിലെത്രപേർ കമ്മ്യൂണിസ്റ്റുകാരുണ്ട്? അവരൊക്കെ താങ്കളുടെ ചേലകളായി നിലകൊണ്ട് എത്ര കോടി രൂപയാണ് ഖജനാവിൽ നിന്ന് അപഹരിക്കുന്നത്. ഇപ്പോഴും അപഹരിക്കുന്നത് ?
സഞ്ചരിക്കുന്ന വിശ്വ വിജഞ്നകോശം എന്നറിയപ്പെടുന്ന പിജിയെ രാജ്യസഭയുടെ പടി ചവുട്ടാൻ അനുവദിക്കില്ലെന്ന് ശാഠ്യം പിടിച്ചത് ആരായിരുന്നു ? എം എൻ വിജയനെതിരെ ലേഖനപരമ്പര എഴുതിച്ചപ്പോൾ പിജി വിദൂഷക വേഷം കെട്ടാതിരുന്നതിന് നൽകിയ ശിക്ഷയായിരുന്നോ ഇത്? രാജ്യസഭയിലെത്തിക്കാൻ ഐസക്ക് അന്ന് കണ്ടെത്തിയ മഹിളാ രത്നം ആരായിരുന്നു.? നാണമാകുന്നില്ലേ ഡോ .ഐസക്കേ? ഖജനാവിൽ നിന്ന് കോടികൾ മാസപ്പടിയും ഔദ്യോഗിക വാഹനവും പത്രാസുകളും കൊടുത്ത് ഇവരെ പ്രീണിപ്പിക്കുന്നത് അവരെ മൂന്നാർ കാണിക്കാനുള്ള ആർത്തി കൊണ്ടാണോ?”.
“ഡോ ഐസക്ക് ധാരാളം കഴിവുകൾ ഉള്ള നേതാവ് തന്നെയാണ്. മികച്ച സാമ്പത്തിക ശാസ്ത്രഞ്ജൻ. പക്ഷെ അഹന്തയുടെ ആൾരൂപം! . സമസ്ത സുഖലോലുപതയുടെയും കുത്തൊഴുക്കിൽ അർമാദിക്കുന്നവൻ! കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്നതാണോ. കയ്യിലിരുപ്പ്? ഇതിനാണ് ക്വിഡ് പ്രോ കോ എന്ന് വിശേഷിപ്പിക്കുന്നത്! എം എൻ വിജയനെ ഡോ ഐസക്കിന് ഓർമ്മയുണ്ടോ ? എന്താണ് അദ്ദേഹത്തോട് ഐസക്ക് ചെയ്തത്? എം എൻ വിജയൻ പൂട്ടാൻ മറന്നുപോയ സ്വന്തം വീട് കണ്ടപ്പോൾ അത് പൂട്ടി ഭദ്രമാക്കിയ പിണറായിക്ക് എത്ര പ്രിയങ്കരൻ ആയിരുന്നു ഒരു കാലത്ത് എം എൻ വിജയൻ. ആ ബന്ധം അമേരിക്കൻ സായിപ്പിന്റെ കീശയുടെ കനം കണ്ട് മുറിച്ചു മാറ്റുന്നതിൽ ഡോ ഐസക്ക് വഹിച്ച പങ്ക് എത്രയാണ്? ദേശാഭിമാനിയും പാർട്ടി പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ച് എം എൻ വിജയനെതിരെ എൺപതിലേറെ ലേഖനങ്ങൾ എഴുതിച്ചത് ആരായിരുന്നു? ആ കാളികൂളി സംഘത്തിന് ഒപ്പം നിൽക്കാത്തത് കൊണ്ടല്ലേ പിജി ജീവിതത്തിൽ ഏറെ ആഗ്രഹിച്ചിരുന്ന രാജ്യസഭാംഗത്വം തട്ടിത്തെറിപ്പിച്ച് തോഴിക്ക് കൊടുപ്പിച്ചത്!
വിജയൻ മാഷിനെതിരെ കൊടുത്ത മാനനഷ്ടകേസിന്റെ വിധി ഒരിക്കലെങ്കിലും വായിച്ചിട്ടുവേണം പാർട്ടി ജനങ്ങളുടേതാണെന്ന ബോദ്ധ്യം ഡോ ഐസക്കിന് ഉണ്ടാകാൻ. അതല്ലേ അതിന്റെ ശരി”- ജി ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.