പത്തനംതിട്ട: പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്ത് സിപിഎം. തിരുവല്ലയിലെ പ്രാദേശിക നേതാവ് സി.സി സജി മോനെയാണ് പാർട്ടി തിരിച്ചെടുത്തത്. മുൻപ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സജിമോൻ, രണ്ട് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ആരോപണ വിധേയനാണ്.
2018ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയതിലും പ്രതിയാണ് ഇയാൾ. ഇതിനുപുറമെ 2022 ൽ വനിതാ നേതാവിന് ലഹരി നൽകിയ ശേഷം നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു.
കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ചേർന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. എന്നാൽ പിന്നീട് ഒരു തെറ്റിൽ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കൽ നടപടി പാർട്ടി കമ്മീഷൻ റദ്ദാക്കുകയായിരുന്നു. തിരുവല്ലയിലെ പാർട്ടി ഔദ്യോഗിക വിഭാഗമാണ് തിരിച്ചെടുക്കാൻ ചരട് വലിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന തോമസ് ഐസക്കിന്റെ പ്രചാരണത്തിൽ ഉൾപ്പെടെ സജിമോൻ സജീവമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പാർട്ടി അനുഭാവികൾ തന്നെ ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.