ന്യൂഡൽഹി: UGC-NET പരീക്ഷ റദ്ദാക്കിയതിലും നീറ്റ് എക്സാം ക്രമക്കേടിലും കോൺഗ്രസ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബിജെപി. രാജസ്ഥാനിൽ ചോദ്യ പേപ്പർ ചോർച്ച സംഭവിച്ചപ്പോൾ ഒരക്ഷരം മിണ്ടാൻ തയ്യാറാകാതിരുന്ന രാഹുൽ ഇപ്പോൾ സംസാരിക്കാൻ തയ്യാറായത് രാഷ്‌ട്രീയം കളിക്കാൻ വേണ്ടി മാത്രമാണെന്ന് ബിജെപി ദേശീയ വക്താവ് സുധൻഷു ത്രിവേദി പ്രതികരിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ കേന്ദ്രസർക്കാർ അത്യധികം ജാഗ്രത സ്വീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾ അനീതിക്ക് ഇരയാകാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന ദൃഢനിശ്ചയമാണ് കേന്ദ്രസർക്കാരിനുള്ളത്. ക്രമക്കേട് സംഭവിച്ചുവെങ്കിൽ അതിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ഭാവിയുടെ കാര്യത്തിൽ രാഹുലിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, അതുകൊണ്ട് വെറുതെ രാഷ്‌ട്രീയം കളിക്കുക മാത്രമാണ് നീറ്റ് എക്സാം വിഷയത്തിൽ രാഹുൽ ചെയ്യുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.
ഗുജറാത്തും മദ്ധ്യപ്രദേശുമാണ് പരീക്ഷാ പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രങ്ങളെന്നു പറഞ്ഞ രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാലയും കടുത്ത വിമർശനമുയർത്തി. മൂന്നാം തവണയും പരാജയപ്പെട്ടെന്ന് കരുതി ഗുജറാത്തിലെയും മദ്ധ്യപ്രദേശിലെയും യുവാക്കളെ അടച്ചാക്ഷേപിക്കുന്ന രാഹുലിന്റെ പ്രവണത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തും മദ്ധ്യപ്രദേശുമാണ് ക്രമക്കേടുകളുടെ ഉത്ഭവകേന്ദ്രങ്ങളെന്നാണ് രാഹുലിന്റെ വാദം. പരീക്ഷ നടന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിമർശനം ഉന്നയിക്കാനുണ്ടെങ്കിൽ അക്കാര്യം രാഹുലിന് ചൂണ്ടിക്കാട്ടാവുന്നതാണ്. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാഹുലിന് പ്രശ്നങ്ങളുണ്ടെന്ന് കരുതി, മദ്ധ്യപ്രദേശിലെയും ഗുജറാത്തിലെയും യുവാക്കൾക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയായ കാര്യമല്ല. രാജ്യത്തെവിടെയെങ്കിലും പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്ക് ഒരു ഉത്ഭവകേന്ദ്രമുണ്ടെങ്കിൽ അത് രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് ഭരിക്കുന്ന കോൺഗ്രസ് സർക്കാർ തന്നെയായിരിക്കുമെന്നും ബിജെപി മറുപടി നൽകി.