തിരുവനന്തപുരം: മുസ്ലീം പ്രീണനത്തിനായി സിപിഎം മത്സരിച്ചുകൊണ്ടിരിക്കെ പാർട്ടിയിലെ മുസ്ലീം കേഡർമാരുടെ വോട്ടുകൾ പോയത് യുഡിഎഫിനാണെന്ന കെ സുരേന്ദ്രന്റെ വാക്കുകൾ സിപിഎമ്മിനുളളിൽ ചർച്ചയാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോടും ആലപ്പുഴയും പേരെടുത്ത് പറഞ്ഞും മറ്റ് മണ്ഡലങ്ങളിലെ വോട്ടുവിഹിതം കൃത്യമായി ചൂണ്ടിക്കാട്ടിയുമാണ് കെ സുരേന്ദ്രൻ കണക്കുകൾ നിരത്തിയത്. തെരഞ്ഞെടുപ്പ് തോൽവിയുടെ പരിശോധനയിൽ സിപിഎം മൂടിവെച്ചിരുന്ന കാര്യങ്ങൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പരസ്യമായി വിളിച്ചുപറഞ്ഞുവെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം തുറന്നു പറയുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുളള ഒരു വിഭാഗം സിപിഎം നേതാക്കളുടെ അന്ധമായ മുസ്ലീം പ്രീണനത്തിൽ എതിർപ്പുളള നേതാക്കളാണ് വോട്ടുചോർച്ച പരസ്യമായ രഹസ്യമാണെന്ന് സമ്മതിക്കുന്നത്. വർഗീയതയെ പ്രീണിപ്പിച്ച് സിപിഎം സ്വയം നശിക്കുകയാണെന്നായിരുന്നു പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രന്റെ വാക്കുകൾ. സിപിഎമ്മിന്റെ അസ്ഥിത്വം ഇടത് ആശയസംഹിതയിൽ നിന്ന് തികഞ്ഞ മതമൗലികവാദത്തിലേക്ക് പോകുകയാണ്. പണ്ടൊക്കെ വോട്ട് ചോർന്നിട്ടുണ്ടെങ്കിലും തിരികെ സിപിഎമ്മിലേക്ക് എത്തിയിരുന്നു. അന്ന് ആ വോട്ടുകൾ തിരിച്ചു കൊണ്ടുവരാൻ പാകത്തിന് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കേഡറുകൾ അവിടെ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അവരാണ് മാറിയിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
എൽഡിഎഫിന്റെ രണ്ട് മുസ്ലീം സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളാണ് ആലപ്പുഴയും കോഴിക്കോടും. രണ്ട് മണ്ഡലങ്ങളിലും മുസ്ലീങ്ങൾ എങ്ങനെ വോട്ട് ചെയ്തുവെന്നത് സിപിഎം മനസിലാക്കിയിട്ടുണ്ട്. കേട്ടുകേൾവിയില്ലാത്ത മുസ്ലീംപ്രീണനമാണ് തെരഞ്ഞെടുപ്പ് കാലത്ത് ഉടനീളം മുഖ്യമന്ത്രിയും സിപിഎമ്മും നടത്തിയത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ മതത്തെ പ്രീതിപ്പെടുത്താൻ വേണ്ടി കരിമിക്ക എന്ന ചുവരെഴുത്ത് കണ്ടു. സഖാവ് എളമരം കരീം എന്ന് എഴുതുന്നതിന് പകരമാണിത്. ഭൂരിഭാഗം ചുവരെഴുത്തുകളിലും കരീമിക്ക എന്നായിരുന്നു എഴുതിയതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പൗരത്വം ചോദ്യം ചെയ്യുന്നുവെന്നും മുസ്ലീങ്ങൾ വേട്ടയാടപ്പെടുമെന്നും രണ്ടാം കിട പൗരൻമാരായി കാണുമെന്നും സംഘപരിവാർ അവരെ ആക്രമിച്ച് ഇല്ലാതാക്കുമെന്നും തുടങ്ങിയ നാലഞ്ച് വാചകങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നടത്തിയ എല്ലാ പ്രസംഗങ്ങളിലും ഉപയോഗിച്ചത്. പക്ഷെ മുസ്ലീം സമുദായത്തിന്റ വോട്ട് നേടാൻ വേണ്ടി നിർലജ്ജം നടത്തിയ പ്രീണനത്തെ ആ പാർട്ടിക്കുള്ളിൽ ഉളളവർ എങ്ങനെയാണ് കണ്ടതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിലെ മുസ്ലീങ്ങൾ എങ്ങനെ വോട്ട് ചെയ്തുവെന്നതാണ് പരിശോധിക്കേണ്ടത്.
കോഴിക്കോട്ടും ആലപ്പുഴയിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഇത്ര ഭൂരിപക്ഷം കിട്ടാനുളള ഒരു കാരണം സിപിഎമ്മിലെ സഖാക്കളായ മുസ്ലീങ്ങൾ അവർക്ക് വോട്ട് ചെയ്തതുകൊണ്ടാണ്. ബൂത്ത് കണക്കുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിലെ മുസ്ലീം സഖാക്കൾ ശക്തരായ ബൂത്തുകളിലെല്ലാം എംകെ രാഘവനും കെസി വേണുഗോപാലുമാണ് മുന്നിലെത്തിയത്. ഇത് ശരിയല്ലെങ്കിൽ പരസ്യ സംവാദത്തിന് എം വി ഗോവിന്ദനെ വെല്ലുവിളിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ആരിഫിനെ മുന്നിൽ നിർത്തി എച്ച് സലാം അടക്കമുളള ആളുകൾ മുസ്ലീം വോട്ടുകൾക്കായി ശ്രമിച്ചിട്ടും അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ആലപ്പുഴ ഇവിടെയെല്ലാം മുസ്ലീം സഖാക്കൾ യുഡിഎഫിന് വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ജിഫ്രി തങ്ങളെ കാണാൻ പോയതും സൽക്കാരം നടത്തിയതും എന്ത് ഡീൽ ആയിരുന്നു. അവരൊക്കെ വന്ന് മുഖ്യമന്ത്രയുടെ മരുമകനെ കണ്ടതും ചായ കുടിച്ചതുമൊക്കെ ഇതിനായിരുന്നോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
മുസ്ലീം പ്രീണനം നടത്തിയിട്ടും പാർട്ടിയിലെ മുസ്ലീങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. ആ വസ്തുത ഗോവിന്ദൻ തുറന്നുപറയാതെ എന്തുകൊണ്ടാണ് എസ്എൻഡിപിയെയും മറ്റ് ഹിന്ദു സംഘടനകളെയും മാത്രം എംവി ഗോവിന്ദൻ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല, പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ ജയിച്ചപ്പോൾ സിപിഎമ്മിലെ മുസ്ലീം കേഡർമാർ ആഹ്ലാദം പ്രകടിപ്പിച്ചു. കൽപ്പറ്റയിൽ എംവി ശ്രേയംസ്‌കുമാറിനെ പരാജയപ്പെടുത്തി ടി സിദ്ദിഖ് വിജയിച്ചപ്പോൾ കൽപ്പറ്റ ടൗണിലും പിണങ്ങോട് ടൗണിലും ചുവന്ന തലക്കെട്ട് കെട്ടിയ സിഐടിയു സഖാക്കൾ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തുവെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അമിതമായ വർഗീയ പ്രീണനമാണ് ഇന്നത്തെ മാർക്‌സിസ്റ്റ് പാർട്ടിയുടെ തകർച്ചയ്‌ക്ക് കാരണം. 30 ശതമാനം വോട്ട് പിടിക്കാൻ വേണ്ടി നടത്തിയ ശ്രമമാണ് ഉത്തരത്തിലുളളത് ലഭിച്ചതുമില്ല കക്ഷത്തിലുളളത് പോകുകയും ചെയ്തു എന്ന സ്ഥിതിയിലെത്തിച്ചതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.