പട്ന: ബിഹാറിലെ NEET പരീക്ഷാ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിൽ. ഝാർഖണ്ഡിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പട്ന പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.
ഝാർഖണ്ഡിലെ ദിയോഗഡിൽ നിന്നാണ് ഒടുവിലത്തെ അഞ്ച് പേർ പിടിയിലായതെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പട്ന പൊലീസിലെ ഇക്കണോമിക് ഒഫൻസ് യൂണിറ്റ് (EOU) വ്യക്തമാക്കി. അറസ്റ്റിലായവരെ പട്നയിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
നേരത്തെ റാഞ്ചിയിൽ നിന്ന് രണ്ട് പേർ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാർത്ഥി അഭിഷേകും അയാളുടെ പിതാവ് അവാദേഷ് കുമാറുമാണ് അറസ്റ്റിലായത്. നീറ്റ് ചോദ്യ പേപ്പർ ലഭിക്കുന്നതിനായി 40 ലക്ഷം രൂപ കൈമാറിയതായി ഇവർ കുറ്റസമ്മതം നടത്തിയിരുന്നു. കേസിലെ പ്രധാന സൂത്രധാരനായ സികന്ദർ യാദവേന്ദുവിനാണ് പണം കൈമാറിയത്.
കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ അറസ്റ്റിലായ 13 പേരിൽ നാല് NEET-UG പരീക്ഷാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. പരീക്ഷ നടന്നതിന്റെ ഒരു ദിവസം മുൻപ് ഇവർക്ക് ചോദ്യ പേപ്പർ ലഭിച്ചിരുന്നതായാണ് മൊഴി. നീറ്റ് ചോദ്യ പേപ്പർ ലഭിക്കുന്നതിനായി ഓരോ വിദ്യാർത്ഥികളുടെ കുടുംബങ്ങളും 30-50 ലക്ഷം രൂപയാണ് കൈമാറിയത്.