മുംബൈ: ട്രക്കിംഗിനിടെ റായ്ഗഡിൽ ഡാമിൽ ഇറങ്ങിയ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബാന്ദ്രയിലെ റിസ്വീ കോളേജിലെ നാല് വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. ഖാർ വെസ്റ്റിലെ ദണ്ഡപാദയിൽ താമസിക്കുന്ന ഇഷാന്ത് ദിനേശ് യാദവ് (19), നലസോപാരയിൽ നിന്നുള്ള ഏകലവ്യ ഉമേഷ് സിംഗ് (18), വിരാർ സ്വദേശി രണത്ത് മധു ബന്ദ (18), കൊളാബയിൽ നിന്നുള്ള ആകാശ് ധർമദാസ് മാനെ (26)എന്നീ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
22 ആൺകുട്ടികളും 15 പെൺകുട്ടികളും അടങ്ങുന്ന 37 വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സോണ്ടൈവാഡിയിൽ സ്ഥിതി ചെയ്യുന്ന സോണ്ടായി കോട്ടയിലേക്കാണ് ഇവർ ട്രക്കിംഗിന് പോയത്. ഇവിടെ വച്ച് അപകടത്തിൽപെടുകയായിരുന്നു. മുംബൈയിലെ വിവിധ കോളേജുകളിൽ നിന്നുളളവരാണ് വിദ്യാർത്ഥികളെന്ന് ഖലാപൂർ പോലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ മിലിന്ദ് ഖോപ്ഡെ പറഞ്ഞു.
രാവിലെ 10 മണിയോടെ കോട്ടയിലേക്കുള്ള വഴിയിൽ കയറിയ സംഘം ഉച്ചയ്ക്ക് 1.30 ഓടെ സ്ഥലത്ത് നിന്നിറങ്ങി. തുടർന്ന് ഉച്ചയ്ക്ക് 2.30 ഓടെ സായ് സൻസ്ഥാൻ നിർമിച്ച ധവാരി നദിയിൽ ഇറങ്ങുകയായിരുന്നു. വിദ്യാർത്ഥികൾ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യാത്ര സംഘടിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് മുമ്പും സംഘം സാഹസിക യാത്രകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.