ന്യൂഡൽഹി: തമിഴ്നാട് കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കുടിച്ച് 56 പേർ മരിച്ച സംഭവത്തിൽ കോൺഗ്രസിനെയും ഡിഎംകെ പാർട്ടിയെയും വിമർശിച്ച് ബിജെപി. കള്ളക്കുറിച്ചിയിൽ നടന്നത് അതിദാരുണമാണന്നും എന്നാൽ തമിഴ്നാട് സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം നടന്ന ഈ സംഭവം കൊലപാതകമാണെന്നും ബിജെപി തുറന്നടിച്ചു. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു എംപിയും ബിജെപി ദേശീയ വക്താവുമായ സാമ്പിത് പത്രയുടെ പ്രതികരണം. സമ്മേളനത്തിൽ ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
” കള്ളക്കുറിച്ചിയിലുണ്ടായ സംഭവം വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടവരാണെന്ന് പറയാൻ സാധിക്കില്ല. വ്യാജ മദ്യം കുടിപ്പിച്ചുണ്ടായ കൊലപാതകങ്ങളാണെന്ന് മാത്രമേ പറയാൻ സാധിക്കൂ. 56 പേർ മരിച്ചു, 200 ആളുകൾ ഇപ്പോഴും ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇതിന്റെ ഉത്തരവാദികൾ തമിഴ്നാട് സർക്കാരും കോൺഗ്രസും മാത്രമാണ്.”- സാമ്പിത് പത്ര പറഞ്ഞു.
തമിഴ്നാട്ടിലുണ്ടായ ദാരുണ സംഭവത്തിൽ കോൺഗ്രസ് ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മല്ലികാർജുൻ ഖാർഗെയും, സോണിയയും, രാഹുലും തുടങ്ങി വൻനിര കോൺഗ്രസിലുണ്ട്. എന്നാൽ കള്ളക്കുറിച്ചിയിലെ വ്യാജ മദ്യ ദുരന്തത്തിൽ എന്തുകൊണ്ട് അവർ പ്രതികരിക്കുന്നില്ലെന്നും സാമ്പിത് ചോദിച്ചു. ഇൻഡി സഖ്യത്തിലെ നേതാക്കൾ പ്രതികരിക്കാതെ ദുരന്തത്തെ മൂടി വയ്ക്കാൻ ശ്രമിക്കുന്നു. തമിഴ്നാട് സർക്കാർ വ്യാജ മദ്യം നിർത്തലാക്കുന്നതിനായി നടപടികൾ സ്വീകരിക്കുന്നില്ല. ഇത്തരം കെടുകാര്യസ്ഥത ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി.