കൊൽക്കത്ത: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കോളേജ് വിദ്യാർത്ഥി ഉൾപ്പെടെ 6 പേർ പൊലീസ് കസ്റ്റഡിയിൽ. പശ്ചിമ ബർധാമനിലെ പനർഗഡിൽ നിന്നാണ് ഭീകരവാദ സംഘടനയിൽ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന അഞ്ച് പേരെ പശ്ചിമ ബംഗാൾ പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയത്.
രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായ ഒരാൾ. ബംഗ്ലാദേശിലെ നിരോധിത ഭീകര സംഘടനയായ ഷഹാദത്ത്-ഇ അൽ ഹിഖ്മയുമായി യുവാവിന് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് യുവാവിന്റെ താമസ സ്ഥലത്ത് നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഞ്ച് പേരുടെ വിവരങ്ങൾ കൂടി പൊലീസിന് ലഭിച്ചു. ഇതോടെ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ആളുകൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ബർധമാനിലെ പശ്ചിം, പൂർബ പ്രദേശങ്ങളിൽ നിന്നും യുവാക്കളെ സംഘടനയിലേക്ക് ചേർക്കാനായിരുന്നു പിടിയിലായവർ പദ്ധതിയിട്ടിയിരുന്നത്. പിടിയിലായ കോളേജ് വിദ്യാർത്ഥിയുടെ പക്കൽ നിന്നും ലാപ്ടോപ്പും മറ്റ് രേഖകൾ അടങ്ങിയ ഫയലുകളും പൊലീസ് പിടിച്ചെടുത്തു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.