ടെൽ അവീവ്: തെക്കൻ ഗാസയിലെ നഗരമായ റഫയിൽ ഹമാസിനെതിരെ ഇസ്രായേൽ സൈന്യം നടത്തിവന്ന പോരാട്ടം അവസാനത്തിലേക്ക് എത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിവന്നിരുന്നതെന്നും, അത് അവസാന ഘട്ടത്തിലേക്ക് എത്തിയെന്നും ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
” യുദ്ധം അവസാനിക്കാൻ പോകുന്നില്ല, പക്ഷേ ഏറ്റവും പ്രയാസമേറിയ ഘട്ടം റഫയിലേതായിരുന്നു. അത് അവസാനിക്കാൻ പോവുകയാണ്. ഈ ഘട്ടത്തിന്റെ അവസാനത്തോടെ മേഖലയിലേക്ക് കൂടുതൽ സൈനിക ശക്തികളെ വിന്യസിക്കാൻ കഴിയും. അവിടെ നിന്ന് വിട്ട് പോയ ആളുകളെ തിരികെ അവിടെ താമസിപ്പിക്കാനായി കൊണ്ടുവരും.
ബന്ദികളെ എല്ലാവരേയും മോചിപ്പിക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു കരാറും അംഗീകരിക്കില്ല. ബന്ദികളാക്കപ്പെട്ടവരെ തിരികെ കൊണ്ടുവരും. ഗാസയിലെ ഹമാസ് ഭരണകൂടത്തെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തിൽ നിന്ന് പിന്മാറില്ല. ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പ് നൽകുന്ന കരാറുകൾ ഇനിയും അംഗീകരിക്കുമെന്നും” നെതന്യാഹു പറയുന്നു. അതേസമയം ലെബനൻ അതിർത്തിയിൽ ഹിസ്ബുളള ഭീകരർക്കെതിരെ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അതിർത്തി മേഖലയിൽ പ്രതിരോധം ശക്തമാക്കും. രാജ്യത്തിന്റെ വടക്ക് ഭാഗം കേന്ദ്രീകരിച്ചാകും കൂടുതൽ സൈനികരെ വിന്യസിക്കുന്നതെന്നും” നെതന്യാഹു വ്യക്തമാക്കി.