ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് വെല്ലുവിളിച്ച യുഡിഎഫ് നേതാവാണ് കെ മുരളീധരൻ. എന്നാൽ അദ്ദേഹത്തെ തന്നെ തോൽപ്പിച്ചു കൊണ്ടാണ് തൃശ്ശൂരിലെ ജനങ്ങൾ മറുപടി നൽകിയത്. കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് 75,000 വോട്ടിനുമേൽ ഭൂരിപക്ഷം നൽകി കൊണ്ടാണ് സുരേഷ് ഗോപിയെ തൃശ്ശൂരിലെ ജനങ്ങൾ തെരഞ്ഞെടുത്തത്. കേരളത്തിലെ ബിജെപിയുടെ മുന്നേറ്റം തന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്ന് പറയുകയാണ് കെ മുരളീധരൻ. ജനം ടിവിയുടെ മറുപടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബിജെപിയിലേക്ക് ഇങ്ങനെ ഒരു അടിയൊഴുക്ക് പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിന്റെ പശ്ചാത്തലം എന്തെന്നാൽ, ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിന്നാൽ ഭൂരിപക്ഷമാകുന്ന ഒരു സംസ്ഥാനമാണ്. ക്രൈസ്തവ മുസ്ലിം വോട്ടുകളുടെ ഏകീകരണം ഒരിക്കലും കേരളത്തിൽ താമര വിരിയാൻ അനുവദിക്കില്ല. അതിൽ വന്ന വിഭജനമാണ് സത്യം പറഞ്ഞാൽ കേരളത്തിൽ താമര വിരിയാൻ കാരണമായത്. അതിനേക്കാൾ ഉപരിയായി ചില കാര്യങ്ങളും ഉണ്ടായി. എല്ലാക്കാലത്തും എൽഡിഎഫിനൊപ്പം നിന്ന പിന്നാക്ക സമുദായത്തിന്റെ വോട്ടുകളിലും ഒരു ഭിന്നിപ്പ് ഉണ്ടായി”.
“ആലപ്പുഴയിൽ ബിജെപിക്ക് വലിയതോതിൽ വോട്ട് കൂടി. ആലപ്പുഴ ജില്ല എന്നു പറഞ്ഞാൽ സിപിഎമ്മിൽ ഇന്ന് ഏറ്റവും വിഭാഗീയത ഉള്ള ജില്ലയാണ്. ഗൗരിയമ്മ പോയപ്പോൾ പോലും ഇല്ലാതിരുന്ന ഒരു വിഭാഗീയത ഇന്ന് സിപിഎമ്മിനുള്ളിൽ ഉണ്ട്. അതിന്റെ നേട്ടം കിട്ടിയത് ബിജെപിക്കാണ്. പ്രത്യക്ഷത്തിൽ നോക്കിയാൽ യുഡിഎഫ് ജയിച്ചു. കെ സി വേണുഗോപാലിന് ആലപ്പുഴയിൽ ഉള്ള ബന്ധം നോക്കിയാൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കേണ്ടതാണ്. പക്ഷേ വലിയ ഒരു ഒഴുക്ക് ബിജെപിയിലേക്ക് ഉണ്ടായി. 2 ലക്ഷത്തിൽ കൂടുതൽ വോട്ടാണ് ശോഭാസുരേന്ദ്രന് ലഭിച്ചത്. അതും കേരളത്തിൽ താമര വിരിയുന്നതിന് ഒരു പങ്കുവഹിച്ചിട്ടുണ്ട്”.















