ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭോജ്ശാലയിലെ ആർക്കിയോളജിക്കൽ സർവേ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം . 96 ദിവസത്തെ സർവേയാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.
ഈ വർഷം മാർച്ച് 11 നാണ് ഹൈക്കോടതി ഭോജ്ശാലയിൽ എ എസ് ഐ സർവേ നടത്താൻ ഉത്തരവിട്ടത് . ‘ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ്’ എന്ന സാമൂഹിക സംഘടനയാണ് ഹർജി നൽകിയത്. ഇതിനായി അഞ്ചംഗ സമിതി രൂപീകരിക്കാനും എഎസ്ഐയോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സർവേ ഭോജ്ശാലയിലും അതിന്റെ 50 മീറ്റർ ചുറ്റളവിലുമായാണ് നടക്കുന്നത് . ഖനനം, മണ്ണ് നീക്കം ചെയ്യൽ, സ്കെച്ചിംഗ്, ഡ്രോയിംഗ്, ക്ലീനിംഗ്, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവയാണ് പ്രധാനമായും നടക്കുന്നത്. സർവേയിൽ, ഇതുവരെ 1700 ഓളം പുരാതന അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് . ഇതിൽ ശ്രീകൃഷ്ണന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം മഹാവിഷ്ണു വിഗ്രഹം കണ്ടെത്തിയതിനെ തുടർന്ന് ഭക്തർ ഇവിടെ എത്തി ഹനുമാൻ ചാലിസ പാരായണം ചെയ്തിരുന്നു.
വാഗ്ദേവിയുടെ വിഗ്രഹം, അമ്പും വില്ലും , മഹിഷാസുരമർദിനി വിഗ്രഹ അവശിഷ്ടങ്ങൾ, ലോഹ നാണയങ്ങൾ, ഗോശാലയുടെ താഴെയുള്ള ഭിത്തികൾ, തൂണുകൾ, തൂണുകളുടെ അവശിഷ്ടങ്ങൾ, തൂണുകളുടെ അടിത്തറ, ഗണേശ വിഗ്രഹം, ഭൈരവനാഥ്, നാഗവിഗ്രഹങ്ങൾ , നീലക്കല്ല്, ഗോപുരത്തിന്റെ ഭാഗം, ശ്രീബുദ്ധന്റെ പ്രതിമകളുടെ അവശിഷ്ടങ്ങൾ, ശംഖ് ചക്രം, താമരപ്പൂക്കൾ, വിവിധതരം കല്ലുകൾ, കുന്തങ്ങൾ, ചുവരിന് പുറത്ത് കൊത്തിയ പശുവിന്റെ മുഖം എന്നിവയും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ജൂലൈ 2 ന് എ എസ് ഐ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.















