പ്രേക്ഷരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, വേദനിപ്പിച്ചും നിരവധി കഥാപാത്രങ്ങൾ സിദ്ദിഖ് അവതരിപ്പിക്കുമ്പോഴും കാമറയ്ക്ക് പിന്നിലെ സിദ്ധിഖിന്റെ വ്യഥകൾ ആരും അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ ആ മഹാനടൻ അറിയിച്ചിട്ടില്ല. പിന്നീട് ഇളയമകനും നടനുമായ ഷഹീന്റെ വിവാഹത്തിലാണ് ഏവരുടെയും ശ്രദ്ധ ഒരാളിലേക്ക് ചുരുങ്ങിയത്. റാഷീൻ! സിദ്ദിഖ് എന്ന പിതാവിന്റെ സ്വന്തം ‘സാപ്പി’!
കുടുംബകാര്യങ്ങൾ വെളിപ്പെടുത്താൻ സിദ്ദിഖ് അധികം ആഗ്രഹിച്ചിരുന്നില്ല. ഷഹീനിന്റെ വിവാഹത്തോടെയാണ് റാഷീൻ എന്ന സാപ്പിയുടെ വിശേഷങ്ങൾ കൂടുതലായി മലയാളികൾ അറിയാൻ തുടങ്ങിയത്. ഓട്ടിസം ബാധിതനായ തന്റെ മകനിലേക്ക് സമൂഹത്തിന്റെ ചൂഴ്ന്നുള്ള നോട്ടങ്ങളും സഹതാപവും പതിയരുതെന്ന ഒരു പിതാവിന്റെ കരുതലായിരുന്നു സാപ്പിയെ വെള്ളിവെളിച്ചത്തിൽ നിന്ന് അദ്ദേഹം മാറ്റിനിർത്താൻ കാരണം.
പുരുഷനായി വളർന്നെങ്കിലും മാനസിക വെല്ലുവിളി നേരിട്ട സാപ്പി ഏവർക്കും ഏറെ പ്രിയമുള്ള കുഞ്ഞായിരുന്നു. ഇളയമകന്റെ വിവാഹത്തിന് ശേഷമുള്ള അഭിമുഖങ്ങളിൽ സിദ്ദിഖിന്റെ സംഭാഷണങ്ങളിൽ റാഷീനും മുഖ്യ കഥാപാത്രമായി. ഈ ലോകത്തിൽ സാപ്പിയ്ക്ക് നൽകാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം മകനായി നൽകി. സാപ്പിയെ പോലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കായുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെയും അവരുടെ പരിപാടികളിലും സിദ്ദിഖും ഇളയമകനും പങ്കെടുക്കുമായിരുന്നു.
ആദ്യ ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കൾ തനിച്ചാകാതിരിക്കാൻ ഒരു തുണയെ ഒപ്പംകൂട്ടിയപ്പോഴും റാഷീൻ ആയിരുന്നു അവരുടെ ആദ്യ ഓമന പുത്രൻ.. കഴിഞ്ഞ വർഷം അവന്റെ മുപ്പത്തേഴാം പിറന്നാളും അതിഗംഭീരമായി ആഘോഷിച്ചു. റാഷീനുമൊത്തുള്ള ചിത്രങ്ങൾ ഷഹീനും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ” നിങ്ങൾക്ക് ഒന്നും ഇല്ലെങ്കിലും സ്നേഹമുള്ള ഒരു സഹോദരൻ കൂടെ ഉണ്ടെങ്കിൽ നിങ്ങൾ സമ്പന്നനാണ്” എന്ന അടിക്കുറുപ്പോടെയായിരുന്നു അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. ഷഹീന്റെ വിവാഹത്തിൽ മുൻനിരയിൽ അതിഥികളെ സ്വാഗതം ചെയ്യാൻ റാഷീനുമുണ്ടായിരുന്നു.