മഴ രസം കൊല്ലിയായി പല കുറിയെത്തിയ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർമാരെ തളച്ച് ഇംഗ്ലീഷ് ബൗളർമാർ.നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടാനെ ഇന്ത്യക്കായുള്ളു. സെമിയിൽ രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ചേർന്നാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 2022 ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയിരുന്നത്.
39 പന്തിൽ 57 റൺസ് നേടി ക്യാപ്റ്റൻ രോഹിത്തും അർദ്ധ സെഞ്ച്വറിക്ക് മൂന്ന് റൺസകലെ വീണ സൂര്യകുമാറും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. കോലി (9) പതിവ് പോലെ നിരാശപ്പെടുത്തി. ഋഷഭ് പന്തും(4) പവർ പ്ലേയിൽ തന്നെ കൂടാരം കയറി. ഇടയ്‌ക്ക് രസം കൊല്ലിയായി മഴയെത്തിയെങ്കിലും സൂര്യയും രോഹിത്തും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിലേക്ക് 73 റൺസ് സംഭാവന ചെയ്തു.
രോഹിത് ശർമ്മയെ ബൗൾഡാക്കി ആദിൽ റഷീദാണ് കൂട്ടുക്കെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ സൂര്യകുമാറിനെ വീഴ്‌ത്തി ആർച്ചർ ഇന്ത്യയെ ഞെട്ടിച്ചു. നന്നായി തുടങ്ങിയ ഹാർദിക്കിനെയും (13 പന്തിൽ 23), ശിവം ദുബെയും(0) തൊട്ടടുത്ത പന്തുകളിൽ ജോർദാൻ വീഴ്‌ത്തിയതോടെ ഇന്ത്യ പരുങ്ങി. 9 പന്തിൽ 17 റൺസെടുത്ത ജഡേജയും 6 പന്തിൽ 10 റൺസെടുത്ത അക്സറും ചേർന്നാണ് ഇന്ത്യൻ സ്കോർ 170 കടത്തിയത്. റീസ് ടോപ്ലി,ജോഫ്രേ ആർച്ചർ,സാം കരൻ എന്നിവർക്ക് ഒരോ വിക്കറ്റ് വീതം ലഭിച്ചപ്പോൾ ജോർദാൻ മൂന്ന് വിക്കറ്റാണ് പിഴുതത്.