കൊൽക്കത്ത: ബിജെപിയെ അനുകൂലിച്ച് സംസാരിച്ച മുസ്ലീം വനിതയ്ക്കെതിരെ തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം. പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാറിലാണ് സംഭവം. മുസ്ലീം വനിതയായ ബിജെപി പ്രവർത്തകയെയാണ് വിവസ്ത്രയാക്കി മമത സർക്കാരിന്റെ പ്രവർത്തകർ മർദ്ദിച്ചതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചു.
” തൃണമൂൽ കോൺഗ്രസ് പ്രവർത്തകരിൽ നിന്നുള്ള ആക്രമണം വർദ്ധിച്ചു വരികയാണ്. അടുത്തിടെ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച പ്രവർത്തകയെയും തൃണമൂൽ കോൺഗ്രസ് ആക്രമിച്ചു. രാംതെങ്ക ചന്തയിൽ വച്ചാണ് മുസ്ലീം വനിതയെ ടിഎംസിയുടെ ഗുണ്ടകൾ ചേർന്ന് വിവസ്ത്രയാക്കി മർദ്ദിച്ചത്. ഈ സംഭവം മുസ്ലീം സമുദായത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ഓരോ ഗ്രാമങ്ങളും സന്ദേശ്ഖാലിയ്ക്ക് സമമാവുകയാണ്.”- അമിത് മാളവ്യ കുറിച്ചു.
ആക്രമണത്തിന് ശേഷം സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ഭയമായി. ഗുരുതരമായി പരിക്കേറ്റ മുസ്ലീം വനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങളിൽ മമത ബാനർജി നടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
ആക്രമണങ്ങൾ അഴിച്ചു വിടുന്ന ഭരണമാണ് മമത നടത്തുന്നതെന്നും ടിഎംസിക്കെതിരെ ബംഗാളിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടതോടെ 3 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇരയായ സ്ത്രീയ്ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ അധികൃതർക്ക് നിർദേശം നൽകി.