പത്തനംതിട്ട: അമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ച് വരുന്ന പ്രതി പരോളിനിറങ്ങിയ ശേഷം സഹോദരനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി. പന്നിവിഴ സ്വദേശി സതീഷ് കുമാറിനെയാണ് ഇയാളുടെ മൂത്ത സഹോദരനായ മോഹനൻ ഉണ്ണിത്താൻ കൊലപ്പെടുത്തിയത്.
വൈകിട്ട് 6 മണിയോടെയാണ് സംഭവം. കൊലക്കേസിൽ 17 വർഷമായി തിരുവനന്തപുരത്തെ ജയിലിൽ കിടക്കുന്ന ഉണ്ണിത്താനെ പരോളിലിറക്കിയത് സതീഷ് കുമാറാണ്. രണ്ടാഴ്ച മുമ്പാണ് ഇയാളെ പരോളിലിറക്കിയത്. എന്നാൽ ഉണ്ണിത്താൻ പുറത്തുപോയി മദ്യപിച്ച് വന്നതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
മദ്യപിച്ച് വീട്ടിൽ കയറാൻ സാധിക്കില്ലെന്ന് അനുജൻ പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ ഉണ്ണിത്താൻ ഉലക്കയെടുത്ത് സതീഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. ബോധം പോയ സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉണ്ണിത്താനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.