ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രണ്ട് മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനം. ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും, മന്ത്രി സഭാംഗങ്ങൾക്കെതിരെയും വിമർശനം ഉയർന്നത്.
മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ പ്രവർത്തകർ ആവശ്യപ്പെട്ടു. ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്കുള്ളിലെ പൊരുത്തക്കേടുകളും അഭിപ്രായ വ്യത്യാസങ്ങളുമാണെന്നും ജില്ലാ കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ സെക്രട്ടറിക്ക് സാധിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
നവകേരളാ സദസ് വേദിയിൽ മുഖ്യമന്ത്രി തോമസ് ചാഴിക്കാടനെ പരസ്യമായി അവഹേളിച്ച നടപടി അനുചിതമാണെന്ന് കോട്ടയം ജില്ലാ കമ്മിറ്റിയിലും വിമർശനമുണ്ടായി. പാർട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങൾ വിശ്വസനീയമായിരുന്നില്ലെന്നും മന്ത്രിമാരുടെ പ്രകടനം മികച്ചതല്ലെന്നും വിമർശനം ഉയർന്നു. സ്ഥാനാർത്ഥികളെ നിർണയിച്ചതിലും പിഴവ് സംഭവിച്ചതായി കോട്ടയം ജില്ലാ കമ്മിറ്റിയിൽ ആരോപണം ഉയർന്നു.