വിജയവാഡ :അതിപ്രസിദ്ധമായ കൊണ്ടഗട്ട് ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ശനിയാഴ്ച പ്രാർത്ഥന നടത്തി. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ പുരാതനമായ ക്ഷേത്രമാണ് ഇത്.
ആഞ്ജനേയ ഭഗവാന്റെ കടുത്ത ഭക്തനായ ശ്രീ പവൻ കല്യാൺ തെരഞ്ഞെടുപ്പിന് ഏറെ മുമ്പ് കഴിഞ്ഞ വർഷം ജനുവരിയിൽ തന്റെ പ്രചാരണ വാഹനമായ “വാരാഹി”ക്ക് കൊണ്ടഗട്ട് ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ജനസേനാ പാർട്ടി അധ്യക്ഷൻ വീണ്ടും ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തി.
അദ്ദേഹം ഇപ്പോൾ പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്ന വാരാഹി ദീക്ഷയിലാണ്. ‘വരാഹി ദീക്ഷ’യുടെ ആചാരപരമായ വസ്ത്രത്തിലാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് . രാഷ്ട്രീയക്കാരനായി മാറിയ സൂപ്പർതാരത്തെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ നിരവധി ആരാധകർ മലയുടെ മുകളിലുളള ക്ഷേത്രത്തിലേക്കുള്ള മനോഹരമായ റോഡിലേക്ക് എത്തിയിരുന്നു. കൊണ്ടഗട്ടിൽ പവൻ കല്യാണിനെ അദ്ദേഹത്തിന്റെ അനുയായികളും പാർട്ടി നേതാക്കളും ആവേശത്തോടെ സ്വീകരിച്ചു. തുറന്ന വാഹനത്തിൽ എത്തിയ അദ്ദേഹം ചുറ്റും കൂടിയ പുരുഷാരത്തെ അഭിവാദ്യം ചെയ്തു. ഘാട്ട് റോഡിൽ ആവേശഭരിതരായ ആരാധകരെ നിയന്ത്രിക്കാൻ പോലീസിന് ബുദ്ധിമുട്ടി. ആന്ധ്രയുടെയും തെലങ്കാനയുടെയും ഗ്രാമാന്തരങ്ങളിൽ പവൻ കല്യാണിന് വീരോചിതമായ വരവേൽപ്പാണ് ലഭിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ചന്ദ്രശേഖറും ക്ഷേത്ര പൂജാരിമാരും പരമ്പരാഗത പൂർണകുംഭം നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
വെങ്കിടേശ്വര സ്വാമിയുടെയും ലക്ഷ്മി ദേവിയുടെയും ഉപക്ഷേത്രങ്ങളിലും ഉപമുഖ്യമന്ത്രി പ്രാർത്ഥന നടത്തി. ദർശനത്തിനു ശേഷം ക്ഷേത്രം പൂജാരിമാർ പ്രസാദവും ആശീർവാദവും നൽകി.
നേരത്തെ, ഹൈദരാബാദിലെ വസതിയിൽ നിന്ന് പവൻ കല്യാൺ പുറപ്പെട്ടപ്പോൾ, തുർക്കപ്പള്ളി, ഷമീർപേട്ട്, സിദ്ദിപേട്ട്, കരിംനഗർ, ഗംഗാധർ തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടി കേഡർമാർ ഗജ മാലകളുമായി അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകിയത് പ്രദേശിക വാർത്താമാദ്ധ്യമങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് ഒരു ഇടയാനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് നാടോടിക്കഥകൾ. 160 വർഷങ്ങൾക്ക് മുമ്പ് കൃഷ്ണറാവു ദേശ്മുഖ് നവീകരിച്ചതാണ് ഇന്നത്തെ ക്ഷേത്രം. പ്രധാന ദേവനായ ആഞ്ജനേയ സ്വാമിയെ കൂടാതെ, വെങ്കിടേശ്വര ഭഗവാൻ , ആൾവാരുള ദേവി, ലക്ഷ്മി ദേവി എന്നിവരുടെ ഉപദേവതാ വിഗ്രഹങ്ങളും ക്ഷേത്രത്തിലുണ്ട്.
കുട്ടികളില്ലാത്തവർ ഈ ക്ഷേത്രത്തിൽ 40 ദിവസം പൂജ നടത്തിയാൽ സന്താനഭാഗ്യം ഉണ്ടാകുമെന്നും മാനസിക വൈകല്യങ്ങളോ മറ്റ് ആരോഗ്യ രോഗങ്ങളോ ഉള്ളവർ 40 ദിവസം ഇവിടെ പൂജിച്ചാൽ സന്താനഭാഗ്യം ഉണ്ടാകുമെന്നും ഭക്തർ വിശ്വസിക്കുന്നു.