ന്യൂഡൽഹി: ഇന്ദിര സർക്കാർ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥക്കാലത്ത് ഏറ്റുവും കൂടുതൽ പരീക്ഷിക്കപ്പെട്ട നേതാവാണ് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 1975ലാണ് ഇന്ദിര സർക്കാർ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. അക്കാലത്ത് അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ നേതാക്കളിലൊരാളായിരുന്നു വെങ്കയ്യ നായിഡു. ഇതിന്റെ പേരിൽ 17 മാസത്തോളം അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വെങ്കയ്യ നായിഡുവിന്റെ ജീവിതയാത്രയെ കുറിച്ചുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്ത ശേഷം നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഭരണഘടനയുടെ താളുകളിൽ കറുത്തനിറം പുരണ്ട് 50 വർഷം പിന്നിട്ടിരിക്കുന്നു. വെങ്കയ്യ ജിയും അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടി. ഇതിന്റെ പേരിൽ അദ്ദേഹം ജയിലിൽ കിടന്ന് യാതനകൾ അനുഭവിച്ചു. ഒരു യഥാർത്ഥ നേതാവായി ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നു. അധികാരം സ്വാർത്ഥ താത്പര്യങ്ങൾക്കുള്ളതല്ല, പകരം രാജ്യത്തെ സേവിക്കാനുള്ളതാണെന്ന് വെങ്കയ്യ ജി പലപ്പോഴും തെളിയിച്ചു.”- പ്രധാനമന്ത്രി പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ഗ്രാമവികസനത്തിനായി പ്രവർത്തിച്ച മന്ത്രിയായിരുന്നു വെങ്കയ്യ നായിഡു. മറ്റു വകുപ്പുകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും അവ മാറ്റി നിർത്തി, ഗ്രാമ വികസനത്തിനായി അദ്ദേഹം നിരവധി പദ്ധതികൾ വിഭാവനം ചെയ്തു. പാവങ്ങൾക്കും കർഷകർക്കുമായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാൻ ശ്രമിച്ച മന്ത്രിയായിരുന്നു വെങ്കയ്യ നായിഡുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
75ന്റെ നിറവിൽ നിൽക്കുന്ന വെങ്കയ്യ നായിഡുവിന്റെ ജീവിതയാത്രകളെ കുറിച്ചുള്ള പുസ്കങ്ങളും പ്രധാനമന്ത്രി ഇന്ന് പ്രകാശനം ചെയ്തിരുന്നു.
‘Venkaiah Naidu – Life in Service’ ദി ഹിന്ദുവിന്റെ ഹൈദരാബാദ് എഡിഷൻ മുൻ റസിഡന്റ് എഡിറ്റർ എസ്. നാഗേഷ് കുമാർ എഴുതിയ ജീവചരിത്രമാണിത്. ‘Celebrating Bharat The Mission and Message of M. Venkaiah Naidu as 13th Vice-President of India’ വെങ്കയ്യ നായിഡുവിന്റെ മുൻസെക്രട്ടറി ഡോ. ഐ വി സുബ്ബ റാവു സമാഹരിച്ച ഫോട്ടോ ക്രോണിക്കിൾ. ‘Mahaneta – Life and Journey of Shri M. Venkaiah Naidu’ സഞ്ജയ് കിഷോർ എഴുതിയ തെലുങ്ക് ഭാഷയിലെ ജീവചരിത്രം തുടങ്ങിയ പുസ്തകങ്ങളാണ് പ്രധാനമന്ത്രി പ്രകാശനം ചെയ്തത്.