ക്വേറ്റ: ബലൂചിലെ സാഹിത്യ സംഘടനകൾക്ക് ബജറ്റ് വിഹിതം കുത്തനെ വെട്ടിക്കുറച്ചതിനെതിരെ പാക് സർക്കാരിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ. ബലൂചി ഭാഷയെയും സാഹിത്യത്തേയും തുടച്ചുനീക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും ബലൂച് ഭരണകൂടം പാകിസ്താന്റെ പാവയായി പ്രവർത്തിക്കുന്നുവെന്നും അവർ ആരോപിച്ചു.
പാകിസ്താൻ സർക്കാരിനോട് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികൾ അല്ലാത്തപക്ഷം പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി. കെച്ചിലെ ബലൂചിസ്ഥാൻ അക്കാദമി, ക്വേറ്റയിലെ ദി ബലൂചി അക്കാദമി പഞ്ച്ഗൗറിലേ ഇസ്സത് അക്കാദമി തുടങ്ങി പ്രവിശ്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബജറ്റ് വിഹിതം വെട്ടിക്കുറച്ചതോടെ പ്രതിസന്ധിയിലായതായി വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
ബലൂച്ചിലെയും ബ്രാവിയിലെയും സാഹിത്യ സ്കൂളുകളുടെ 90 ശതമാനം ബജറ്റ് വിഹിതവും പ്രാദേശിക ഭരണകൂടം വെട്ടിക്കുറച്ചു. ബലൂചി അക്കാദമിയുടെ ബജറ്റ് 50 മില്യണിൽ നിന്നും 10 മില്യണാക്കി. ചിലയിടങ്ങളിൽ പൂർണമായും വിഹിതം നിർത്തലാക്കി. ഇതിലൂടെ ഭാഷാപരമായ വിവേചനം സൃഷ്ടിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.