കാൽ നൂറ്റാണ്ടിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. താരത്തെ സ്വീകരിക്കുന്നതിനും സംസാരിക്കുന്നതിനുമായി നിരവധി താരങ്ങളാണ് ചുറ്റും കൂടിയത്. ജഗദീഷ്, ടിനി ടോം, നാദിർഷ, ബാബു രാജ് തുടങ്ങി നിരവധി താരങ്ങളാണ് സുരേഷ് ഗോപിയോട് സ്നേഹ സംഭാഷണങ്ങൾ നടത്താൻ ഓടിയെത്തിയത്.
മകന്റെ വിയോഗത്തിൽ ദു:ഖിതനായിരിക്കുന്ന സിദ്ദിഖിനോട് ആശ്വാസവാക്കുകളും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ താര സംഘടന ആദരിക്കുകയും ചെയ്തു.
ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്ന് 1997-ലാണ് സുരേഷ് ഗോപി അമ്മയിൽ നിന്നും അകന്നത്. വർഷങ്ങൾക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിലൂടെ സംഘടനയിൽ എത്തിയിരുന്നു. 2022-ൽ ‘ഉണർവ്’ എന്നപേരിൽ നടത്തിയ മെഡിക്കൽക്യാമ്പിലേക്കാണ് സുരേഷ് ഗോപി എത്തിയത്. എന്നാൽ, ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുക്കുന്നത് കാൽനൂറ്റാണ്ടിന് ശേഷമാണ്.
സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് 1994 മെയ് 31-ന് അമ്മ എന്ന സംഘടന ഉദയം കൊണ്ടത്. ചിത്രീകരണ വേളയിൽ നിർമാതാവിനോട് ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ സുരേഷ് ഗോപി നേരിട്ട ദുരനുഭവമാണ് താര സംഘടനയായ അമ്മ രൂപീകരിക്കപ്പെടുന്നതിലേക്ക് നയിച്ചത്.
3 വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടന്നത്. താരസംഘടനയുടെ പുതിയ അംഗങ്ങളെയും ഇന്നത്തെ യോഗത്തിൽ തെരഞ്ഞെടുത്തിരുന്നു. അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിന്റെ പിൻഗാമിയായിട്ടാണ് താരം എത്തുന്നത്. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.