ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ പരിശോധന ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. റിയാസി ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നത്. അഞ്ചിടങ്ങളിലാണ് പരിശോധന.
ഭീകരർക്ക് ആക്രമണം നടത്താൻ പിന്തുണയും സഹായവും ചെയ്ത കശ്മീർ സ്വദേശിയായ ഹക്കീം ദിന്നിനെ പൊലീസ് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഭീകരരുടെ ഒളിത്താവളങ്ങൾ സംബന്ധിച്ച വിവരങ്ങൾ എൻഐഎയ്‌ക്ക് ലഭിച്ചത്. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഭീകരർ ഹക്കീമിന് നൽകിയ 6,000 രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. ഭീകരാക്രണത്തിന് കൂടുതൽ ആളുകൾ സഹായം നൽകിയിട്ടുണ്ടോയെന്നതടക്കം എൻഐഎ പരിശോധിക്കും.
ഭീകരർക്ക് സുരക്ഷിതമായ ഒളിത്താവളം സംഘടിപ്പിച്ചു നൽകിയതും ആക്രമണം നടത്താനുള്ള സഹായവും പിന്തുണയും നൽകിയതും ഹക്കീമായിരുന്നു. ഇതേത്തുടർന്ന് ആസൂത്രിത നീക്കങ്ങളായിരുന്നു ഭീകരരുടെ ഭാഗത്ത് നിന്നുണ്ടായത്. സംഭവത്തിൽ ഹക്കീമിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഇയാളുടെ പക്കൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.
ജൂൺ 9നായിരുന്നു റിയാസി ജില്ലയിലെ ശിവ് ഖോരിയിൽ വച്ച് തീർത്ഥാടകരുടെ ബസിന് നേരെ ഭീകരർ വെടിയുതിർത്തത്. ഇതോടെ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഭീകരാക്രമണത്തിൽ 10 തീർത്ഥാടകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. കനത്ത പരിശോധനകൾ നടത്തി വരികയാണെന്നും ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയും അറിയിച്ചിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജൂൺ 15നാണ് അന്വേഷണം എൻഐഎയ്‌ക്ക് കൈമാറിയത്.