ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഹിൻഡബർഗിന് സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്. കഴിഞ്ഞ വർഷം യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ വായ്പ മുതൽ ഓഹരി കൃത്രിമം വരെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെബി അന്വേഷണം തുടങ്ങിയത്.
1.5 വർഷത്തെ അന്വേഷണത്തിൽ ഗ്രൂപ്പിന്റെ നടപടി ക്രമങ്ങളിൽ അപാകതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സെബി വ്യക്തമാക്കി. ഹിൻഡൻബർഗിന്റെ റിപ്പോർട്ടിൽ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കൃത്യമല്ലാത്ത പ്രസ്താവനകളും വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് സെബി കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട 24 കേസുകളിൽ 22 എണ്ണത്തിലും സെബി അന്വേഷണം പൂർത്തിയാക്കി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 150 ബില്യൺ ഡോളറിലേക്ക് എത്തിയിരുന്നു.