എറണാകുളം: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത് യുവാക്കൾ. ക്രൂയിസർ ജീപ്പിന് മുകളിൽ കയറി ഇരുന്നുള്ള യാത്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബോധി നായ്ക്കന്നൂരിനും ബോധിമേട്ടിനും ഇടയിലുള്ള പാതയിലൂടെയാണ് ഈ അപകടകരമായ യാത്ര. കേരളാ- തമിഴ്നാട് അതിർത്തിയിലാണ് സംഭവം.
ഹെയർപിൻ വളവുകളുള്ള അന്ത്യന്തം അകടകരമായ വഴിയിലൂടെയാണ് രണ്ട് യുവാക്കൾ ജീപ്പിന് മുകളിൽ കയറി ഇരുന്നുകൊണ്ട് യാത്ര ചെയ്തത്. ഇവർ സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനം കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ പെരിയക്കനാൽ ഭാഗത്ത് അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. സന്ദർശനത്തിനെത്തിയ യുവാക്കളായിരുന്നു അഭ്യാസ പ്രകടനം നടത്തിയത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്തിടെ സമാനരീതിയിൽ അപകടകരമായി വാഹനമോടിച്ച സംഭവങ്ങളിൽ മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുകയാണ്.